Saturday, October 10, 2015

Report of the National Commission on Cattle (RNCC)

ഭാരതത്തില്‍ കന്നുകാലികളുടെ നിലവിലെ അവസ്ഥയെ മെച്ചപ്പെടുത്താനെന്ന ഉദ്ദേശ്യത്തില്‍ 2001-ല്‍ അന്നത്തെ ഭാരത സര്‍ക്കാര്‍ കന്നുകാലികളെ സംബന്ധിച്ച വിവിധ മേഖലകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനായി നാഷണല്‍ കമ്മീഷനെ നിയോഗിച്ചു. ഗുവാഹട്ടി ഹൈകോര്‍ട്ട് ചീഫ് ജസ്റ്റിസായിരുന്ന ഗുമാന്‍ മാല്‍ ലോധയുടെ നേതൃത്വത്തിലുള്ള പതിനേഴംഗസമിതി 2002-ല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ട് ഭാരതസര്‍ക്കാറിന്റെ കൃഷിമന്ത്രാലയത്തിനു കീഴിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ (Deptarment of Animal Husbandry, Dairying & Fisheries – DAHD) വെബ്‌സൈറ്റില്‍ Report of the National Commission on Cattle എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈയിടെയായി ഗോവധനിരോധനത്തിന്റെയും അതിന്റെ നിരോധനത്തിന്റെയും ആവശ്യകതയെക്കുറിച്ച് നാടൊട്ടുക്കും ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഏറ്റവും ആധികാരികമായി ഗണിക്കപ്പെടേണ്ട ഒന്നായിരുന്ന Report of the National Commission on Cattle (RNCC) തീരെ ചര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടില്ല. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ സാഹചര്യത്തില്‍ പുതിയ പഠനങ്ങളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ RNCC 2002-നെ പുനര്‍വിചിന്തനം ചെയ്യുകയാണ് ഗവേഷകനും ആചാര്യശ്രീ രാജേഷിന്റെ ശിഷ്യനും കൂടിയായ അജിത്ത് ആര്യ.
കാര്‍ഷികമേഖലയുടെ നട്ടെല്ല്
പശുവിനെ ഒരു പാലുല്പാദന യന്ത്രമായിക്കാണുന്നത് പാശ്ചാത്യസംസ്‌കാരത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ജീവനാഡിയായി വര്‍ത്തിക്കുന്ന പശുവിനെയാണ് ഇവിടെ നമ്മള്‍ കാണാന്‍ പോകുന്നത്.
ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലബാറിലെയും തമിഴ്‌നാട്ടിലെയും ചില പ്രദേശങ്ങളില്‍ നിന്നും കിട്ടിയ വിളവ് ഇന്ന് ജപ്പാനില്‍ നിന്നുള്ള വിളവിനേക്കാളും എത്രയോ അധികമായിരുന്നുവെന്നും ഇതിനു പ്രധാന കാരണം പശുവിനെയും കാളയെയും കൃഷിയില്‍ ഉപയോഗപ്പെടുത്തിയതുകൊണ്ടായിരുന്നുവെന്നും നാഷണല്‍ കമ്മീഷണ്‍ റിപ്പോര്‍ട്ടില്‍ (RNCC-2002) പറയുന്നു.
രാസവളങ്ങളുടെയും രാസകീടനാശിനികളുടെയുമെല്ലാം അമിത ഉപയോഗം നമ്മുടെ മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു, വിളയിക്കുന്ന അന്നത്തെ വിഷമയമാക്കിത്തീര്‍ത്തിരിക്കുന്നു. അന്തരീക്ഷത്തെ മലിനമാക്കിത്തീര്‍ത്തിരിക്കുന്നു. ഒരു കാലത്ത് ജൈവകൃഷിമുറകളിലൂടെ മണ്ണില്‍ പൊന്നു വിളയിച്ച ഭാരതീയര്‍ വീണ്ടും തങ്ങളുടെ പരമ്പരാഗതമായ കൃഷിയിലേക്ക് തിരിച്ചുപോകേണ്ട ഗതി വന്നുചേര്‍ന്നിരിക്കുന്നു. കേരളത്തില്‍ സമ്പൂര്‍ണ ജൈവകൃഷി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ 71 ശതമാനം കൃഷിയിടങ്ങളും (83.4 മില്യണ്‍) രണ്ട് ഹെക്ടറില്‍ കുറവ് വിസ്തൃതിയുള്ളവയാണ് എന്നും ട്രാക്ടറുകളും മറ്റുമുപയോഗിച്ചുകൊണ്ട് കൃഷിചെയ്യുന്നത് ലാഭകരമാകണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് ഹെക്ടറെങ്കിലും സ്ഥലം ആവശ്യമാണെന്നുമാണ് RNCC-ല്‍ പറയുന്നത്. മാത്രമല്ല, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലോ, കുന്നിന്‍പ്രദേശത്തോ ഒന്നും ട്രാക്ടര്‍ ഉപയോഗപ്പെടുത്താനും കഴിയില്ല. 1982ലെ സെന്‍സസ് അനുസരിച്ച് കാളയില്‍നിന്നും മറ്റും ലഭിക്കുന്ന ഊര്‍ജത്തിന്റെ മൂല്യം കണക്കാക്കിയാല്‍ അത് 90,000 കോടിയോളം വരും. പ്രതിവര്‍ഷം 4000 കോടിയോളം രൂപയ്ക്കുള്ള പെട്രോളിയമാണ് ഇതിലൂടെ ലാഭിക്കാവുന്നതെന്ന് RNCC പറയുന്നു. ഇന്ത്യയിലെ കൃഷിയും ഗ്രാമപ്രദേശങ്ങളിലെ ഗതാഗതവുമെല്ലാം ഇന്നും തൊണ്ണൂറു ശതമാനവും കാളകളെ ആശ്രയിച്ചാണ് നില്‍ക്കുന്നതത്രേ. എന്നാല്‍ നിലമുഴാന്‍ ശേഷിയില്ലാത്ത കാളകളെ എന്തുചെയ്യും?
ജൈവകൃഷിയുടെ പിതാവ്എന്ന് പൊതുവെ അറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഹൊവാര്‍ഡ് പറയുന്നത് ഭാരതത്തിന്റെ കാര്‍ഷികപാരമ്പര്യം പ്രകൃതിയോട് കൂടുതല്‍ ഇണങ്ങിച്ചേര്‍ന്ന് പ്രകൃതിയില്‍നിന്നും അറിവുള്‍ക്കൊണ്ടുള്ളതായിരുന്നുവെന്നാണ്. ചാണകവും ഗോമൂത്രവുമെല്ലാം ഭാരതത്തിന്റെ പരമ്പരാഗതമായ കൃഷിയുടെ സുപ്രധാന ഘടകങ്ങളാണ് എന്നും അദ്ദേഹം പറയുന്നു. (1). ‘കവിയായി കൃഷി ചെയ്യുകഎന്ന വേദമന്ത്രാര്‍ത്ഥം ഉള്‍ക്കൊണ്ട നമ്മുടെ കര്‍ഷകരുടെ ആ കാവ്യരചനയെ ഏറ്റവും സഹായിച്ചിരുന്നത് പശുവെന്ന ജീവിയായിരുന്നു.
ചെടികളുടെ വളര്‍ച്ചയ്ക്കത്യാവശ്യമായ നൈട്രജനും ഫോസ്ഫറസും പൊട്ടാസിയവുമെല്ലാം ചാണകത്തില്‍ അടങ്ങിയിരിക്കുന്നു. പശുച്ചാണകത്തിലെ അസിനെറ്റോബാക്ടര്‍, സ്യൂഡോമൊണസ് സ്പീഷിസില്‍പെട്ട ചില ബാക്ടീരിയകള്‍ക്ക് നൈട്രജന്‍ ഫിക്‌സ് ചെയ്യാനും ഫോസ്‌ഫേറ്റ് ലയിപ്പിക്കാനുമുള്ള കഴിവുണ്ടെന്നും പറയപ്പെടുന്നു. (2) ലോകത്തൊട്ടാകെ മണ്ണിലെ ഫോസ്‌ഫേറ്റിന്റെ അളവ് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കയാണത്രെ! രാസവളങ്ങളില്‍ കാണപ്പെടുന്ന ഫോസ്ഫറസ് ജലത്തില്‍ ലയിക്കുന്നതിനാല്‍ത്തന്നെ ജലസേചനവേളയില്‍ വെള്ളത്തോടൊപ്പം ഒലിച്ചുപോകുന്നു. എന്നാല്‍ ചാണകത്തില്‍ നിന്നുള്ളത് വേരിനോട് പറ്റിപ്പിടിക്കുന്നതിനാല്‍ ആഗിരണത്തിന് കൂടുതല്‍ യോഗ്യമാകുന്നു.(3)
ചാണകമുപയോഗിച്ചുള്ള കൃഷി മണ്ണിന്റെ ജലാഗിരണശേഷി (water holding capacity)യും മണ്ണിലെ വായുസഞ്ചാര(Soil Aaeration)വും വര്‍ദ്ധിപ്പിക്കുമെന്നും അതിനാല്‍ അത്തരം ജൈവവളങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമന്നും ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ പറയുന്നു. എന്നാല്‍ പിന്നീടുള്ള പഞ്ചവത്സരപദ്ധതികളില്‍ രാസവളത്തിനു അമിത പ്രാധാന്യം കൊടുക്കപ്പെട്ടു. അതിന്റെ ദൂഷ്യഫലങ്ങളില്‍നിന്നും പാഠമുള്‍ക്കൊണ്ടതിനാല്‍ത്തന്നെ 9,10 പഞ്ചവത്സരപദ്ധതികളില്‍ ചാണകം, ഗോമൂത്രം തുടങ്ങിയ വളരെ ഗുണമുള്ളതും വിലകുറഞ്ഞതുമായ ജൈവവളങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നും പറയുന്നു. (4) ഗോമൂത്രത്തിലും ഉയര്‍ന്ന അളവില്‍ നൈട്രജന്‍ അടങ്ങിയിട്ടുണ്ട്്്. അതിനാല്‍ അതിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടതു ചെയ്യണമെന്നും പ്ലാനിംഗ് കമ്മീഷന്‍ അഭിപ്രായപ്പെടുന്നു. (5) ഗോമൂത്രം ഒരു നല്ല ജൈവകീടനാശിനിയാണ്. വേപ്പ്, സീതപ്പഴം തുടങ്ങിയ ചെടികളില്‍നിന്നുള്ള സത്ത് അതിന്റെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പശുച്ചാണകത്തില്‍ കാണപ്പെടുന്ന ചാണകവണ്ടിനെ സംബന്ധിച്ച് ഓസ്‌ട്രേലിയയില്‍ ഡങ് ബീറ്റ്ല്‍ പ്രൊജക്ട്എന്ന പേരില്‍ ഒരു വലിയ പഠനം തന്നെ നടന്നിരുന്നു. ഇത്തരം വണ്ടുകള്‍ മണ്ണില്‍ സുഷിരങ്ങളുണ്ടാക്കി ചാണകത്തെ മണ്ണിലേക്ക് ഇറക്കിവിടുന്നു. അത് ചെടിക്ക് കൂടുതല്‍ ഉപയോഗപ്രദമാകുന്നു. ചാണകവണ്ട് മണ്ണില്‍ സുഷിരമുണ്ടാക്കുകവഴി ഉപരിതല ജലം ചെടിക്ക് ഉപയോഗിക്കാന്‍ പാകത്തിന് മണ്ണില്‍ സംരക്ഷിക്കാന്‍ കഴിയുന്നു. (6) വരള്‍ച്ചയുള്ള പ്രദേശങ്ങളില്‍ ഇവയുടെ പ്രാധാന്യം വളരെയേറെയാണ്. ഇവയാകട്ടെ നൈട്രജന്‍ പുനചംക്രമണത്തിനും കീടങ്ങള്‍ കുറയുന്നതിനും കാരണമാകുന്നുണ്ടത്രേ.(7)
ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലബാറിലെയും തമിഴ്‌നാട്ടിലെയും ചില പ്രദേശങ്ങളില്‍ നിന്നും കിട്ടിയ വിളവ് ഇന്ന് ജപ്പാനില്‍ നിന്നുള്ള വിളവിനേക്കാളും എത്രയോ അധികമായിരുന്നുവെന്നും ഇതിനു പ്രധാന കാരണം പശുവിനെയും കാളയെയും കൃഷിയില്‍ ഉപയോഗപ്പെടുത്തിയതുകൊണ്ടായിരുന്നുവെന്നും നാഷണല്‍ കമ്മീഷണ്‍ റിപ്പോര്‍ട്ടില്‍ (RNCC-2002) പറയുന്നു.
ചാണകവും ഗോമൂത്രവും ശര്‍ക്കരയുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ജീവാമൃതംപോലുള്ള വളങ്ങള്‍ മണ്ണിന്റെ നഷ്ടപ്പെട്ട ഫലഭൂയിഷ്ഠതയെ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ചാണകത്തിന് മണ്ണിരയെ മണ്ണിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവുമുണ്ട്.(8)
പശുവിന്റെയും കാളയുടെയുമെല്ലാം വിസര്‍ജ്യപദാര്‍ത്ഥങ്ങളുടെ സ്വാധീനം കൃഷിയിലെത്രത്തോളമുണ്ടെന്നു കാണിക്കാന്‍ RNCC-2002 ഒരു കണക്കും അവതരിപ്പിക്കുന്നുണ്ട്. ധാന്യത്തിന്റെ വിളവെടുപ്പ് കഴിഞ്ഞാല്‍ ബാക്കിവരുന്ന ഉപയോഗ്യമല്ലാത്ത സസ്യഭാഗമാണ് പശുവും കാളയുമൊക്കെ ഭക്ഷണമാക്കുന്നത്. പ്രായം ചെന്ന കന്നുകാലിയാണെങ്കില്‍പ്പോലും, പ്രതിവര്‍ഷം 5 ടണ്‍ ചാണകവും 3400 പൗണ്ട് ഗോമൂത്രവും അവയ്ക്ക് നല്‍കാന്‍ കഴിയുന്നു. അതുപയോഗിച്ച് 20 കാളവണ്ടി കമ്പോസ്റ്റ് വളം നിര്‍മ്മിക്കാന്‍ കഴിയും. ചോളമോ, തിനയോ കൃഷിചെയ്യുകയാണെന്ന് വെക്കുക. 5 കാളവണ്ടി വളം ഒരു ഏക്കറിനു വേണ്ടിവരും. അതായത് പ്രതിവര്‍ഷം നാല് ഏക്കറോളം കൃഷി ഒരൊറ്റ പശുവില്‍നിന്നോ കാളയില്‍നിന്നോ സാധിക്കുമെന്നര്‍ത്ഥം. ജലസേചനം സാധ്യമായ സ്ഥലങ്ങളില്‍ 2800 മുതല്‍ 3600 കിലോഗ്രാം വരെ തിന ഉല്പാദിപ്പിക്കാം. ജലലഭ്യത കുറവാണെങ്കില്‍പ്പോലും 1500-1600 കിലോഗ്രാം വരെ ലഭിക്കുന്നു. പത്തുമുതല്‍ 12 വരെ ആളുകള്‍ക്ക് ഒരു വര്‍ഷം മുഴുവനും ഭക്ഷിക്കാനുള്ളത് ഇങ്ങനെ ഒരൊറ്റ പശുവിന്റെയോ കാളയുടെയോ ചാണകത്തില്‍നിന്നും ലഭിക്കുമെന്നു സാരം.
മനുഷ്യനില്‍ ഏകാഗ്രതയ്ക്കും ഉന്മേഷത്തിനും കാരണമായേക്കാവുന്ന serotonin- ന്റെയും Norepinephrine- ന്റെയും ഉല്പാദനം ത്വരിതപ്പെടുത്തുന്ന Microbacterium Vaccae (ബാക്ടീരിയ) ആദ്യമായി കണ്ടെടുത്തത് ചാണകത്തില്‍നിന്നാണ്.(9,10) ഇതാകട്ടെ ക്ഷയത്തിനു കാരണമാകുന്ന ബാക്ടീരിയയുടെ അതേ ജെനുസ്സില്‍ പെട്ടതാണ്. അതുകൊണ്ടുതന്നെ ക്ഷയത്തിനുള്ള വാക്‌സിന്‍ ഉല്പാദനത്തില്‍ ഉപയോഗിച്ചുവരുന്നു.(11) ക്ഷയത്തിനുള്ള ഔഷധമായി ചാണകം പണ്ടുമുതലേ ഉപയോഗിച്ചുവന്നിരുന്നു. 17-ാം നൂറ്റാണ്ടിലെ കോര്‍ട്ട് ഫിസിഷ്യനായിരുന്ന ജോര്‍ജ് ബേറ്റ് തന്റെ ‘Pharma Copocia Bateana’ എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.(12)
നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ശരാശരി കണക്കനുസരിച്ച് ഇന്ത്യയില്‍ ആയിരം വീടുകളില്‍ 835 വീടുകളിലും പാചകത്തിനായി വിറകുപയോഗിക്കുന്നതായി കാണുന്നു. വിറകു കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വീടുകളില്‍ (408) ഉപയോഗിക്കുന്നത് ചാണകവരളിയാണ്. LPG 214 വീടുകളിലേ ഉപയോഗിക്കുന്നുള്ളൂ.(13)
വിറകിന്റെ ഉപയോഗം വനനശീകരണത്തിന് കാരണമാകുന്നു. ഗ്രാമപ്രദേശങ്ങളില്‍ മണ്ണെണ്ണയുടെയും മറ്റും ലഭ്യത കുറവാണെന്നും മണ്ണെണ്ണയും LPG യുമൊക്കെ അവരുടെ വരുമാനത്തിലൊതുങ്ങാത്തതാണെന്നും അതിനാല്‍ത്തന്നെ ആ മേഖലയിലും ചാണകത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും അവയുടെ ഉല്പാദനം വര്‍ദ്ധിക്കണമെങ്കില്‍ അതിന് കന്നുകാലിയുടെ എണ്ണവും വര്‍ദ്ധിക്കേണ്ടതുണ്ടെന്നും RNCC-2002 പറയുന്നു.
എന്നാല്‍ ചാണകവരളി കത്തിച്ചുകളയുമ്പോള്‍ അതിനെ ജൈവവളമാക്കിമാറ്റുവാനുള്ള സാധ്യത കുറയുമെന്നതിനാല്‍ ബയോഗ്യാസ് ഉല്പാദനമാണ് കൂടുതല്‍ നല്ലതെന്ന് RNCC 2002 അഭിപ്രായപ്പെടുന്നു. ബയോഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിച്ചാല്‍ വൈദ്യുതി പ്രശ്‌നം രൂക്ഷമായി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അത് വളരെ ഉപകാരപ്രദമായിരിക്കുമെന്നും പറയുന്നു.
പശുവിന്‍ ചാണകത്തിലെ മീഥെയ്ന്‍ ആഗോളതാപനത്തിനു കാരണമാകുമെന്ന് പറയപ്പെടുന്നു. എന്നാല്‍ ഈ മീഥെയ്‌നെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കാണിച്ചുകൊണ്ട് ലാപ്‌ടോപ്പ്, പ്രിന്റര്‍ ഉല്പാദനമേഖലയിലെ പ്രമുഖരായ HP ലാബ് ഗവേഷകര്‍ 2010-ല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ എനര്‍ജി സസ്റ്റെയ്‌നബിലിറ്റിയില്‍ തങ്ങളുടെ പ്രബന്ധം അവതരിപ്പിച്ചു. 10000 പശുക്കളുള്ള ഒരു ഫാമിലെ ചാണകമുപയോഗിച്ച് ആയിരത്തോളം ഫിസിക്കല്‍ സെര്‍വറുകളുള്ള 1 മെഗാവാട്ട് IT Data Centre പ്രവര്‍ത്തിപ്പിക്കാമെന്നാണ് അവര്‍ പറയുന്നത്. (14)
ഡാറ്റാ സെന്ററില്‍ ഉല്പന്നമാകുന്ന ഉയര്‍ന്ന താപത്തെ പുറംതള്ളുക എന്നത് ഒരു പ്രധാന പ്രശ്‌നമാണ്. എന്നാല്‍ ഈ താപം ഉപയോഗിച്ച് ചാണകത്തിന് Anaerobic Digestion നടത്തുന്നു. ചാണകത്തിലെ ഓര്‍ഗാനിക് സംയുക്തങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥെയ്‌നുമായി വിഘടിക്കുകയും അത് ഡാറ്റാസെന്റര്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ഇതാകട്ടെ സാധാരണ ഇതിന് ഉപയോഗിച്ചുവരുന്ന ഊര്‍ജസ്രോതസ്സുകളില്‍ നിന്ന് അന്യമായി പുനഃസ്ഥാപിക്കപ്പെടുന്ന ഊര്‍ജസ്രോതസ്സാണുതാനും. അവശിഷ്ടത്തില്‍ ഇനോര്‍ഗാനിക് സംയുക്തങ്ങള്‍ അവശേഷിക്കുകയും അതിനാല്‍ത്തന്നെ അതിനെ നല്ല ജൈവവളമായി ഉപയോഗിക്കുവാനും സാധിക്കുന്നു.(15) പ്രസ്തുത ഡാറ്റാസെന്ററിലെ പദാര്‍ത്ഥ-ഊര്‍ജ്ജ ഗതിയെക്കുറിക്കുന്ന ഫ്‌ളോ ഡയഗ്രമാണ് ചിത്രം 1 ല്‍ കൊടുത്തിരിക്കുന്നത്.
 


ചാണകവും ഗോമൂത്രവുമെല്ലാം പല രോഗങ്ങള്‍ക്കുമുള്ള ആയുര്‍വേദ ഔഷധമായി ഉപയോഗിക്കുന്നു. Council of Scientific and Industrial Research (CSIR) ലെ ശാസ്ത്രജ്ഞര്‍ക്ക് ഗോമൂത്രത്തില്‍ നിന്നുണ്ടാക്കിയ ആന്റിബയോട്ടിക്കിന് US പാറ്റെന്റ് ലഭിച്ചു.(16)
ചാണകത്തിന്റെ 101 ഉപയോഗങ്ങള്‍ RNCC-2002 ലിസ്റ്റ് ചെയ്തിരിക്കുന്നു. ഗ്രാമവികസനത്തിന്റെ അനന്ത സാധ്യതകളാണ് ഉപയോഗശൂന്യമെന്ന് പറഞ്ഞ പശുവിനും കാളയ്ക്കും കാണിച്ചുതരാനുള്ളത്. ഗോവധം നിരോധിച്ചാല്‍ കശാപ്പുതൊഴിലാളികള്‍ എന്തു ചെയ്യുമെന്നാണ് ബുദ്ധിജീവികള്‍ ചോദിക്കുന്നത്. എന്നാല്‍ RNCC-2002 പറയുന്നത് കാണുക: അമിതമായി കന്നുകാലികള്‍ വധിക്കപ്പെടുന്നതുകൊണ്ട് ചാണകത്തിന്റെ ലഭ്യത വല്ലാതെ കുറഞ്ഞിരിക്കുന്നു. ഹിന്ദു-മുസ്ലീം മതത്തില്‍പ്പെട്ട പത്തു ലക്ഷത്തോളം ആളുകള്‍ക്ക് അവര്‍ പാരമ്പര്യമായി ചെയ്തുവന്നിരുന്ന തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവര്‍ ഭൂരിഭാഗവും പേര്‍ സ്ത്രീകളാണ്.സ്ത്രീസംരക്ഷണമെന്നും ശാക്തീകരണമെന്നും ആയിരമാവൃത്തി പ്രസംഗിച്ചുനടക്കുന്ന പുരോഗമനക്കാരും രാഷ്ട്രീയക്കാരുമൊന്നും കാണുന്നില്ലേ ഇത്?
പശുക്കള്‍- അവ പാലു തരുന്നതാണെങ്കിലും അല്ലെങ്കിലും കാളകള്‍- അവ നിലമുഴാന്‍ കഴിയുന്നവയാണെങ്കിലും അല്ലെങ്കിലും, അവയെ വധിക്കുന്നത് ഇന്ത്യയുടെ കാര്‍ഷികമേഖലയെയും ഗ്രാമീണജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് സാരം.
ഒരു നാടന്‍പശുവില്‍നിന്ന് പ്രതിദിനം ചാണകവും മൂത്രവും കൂടി 5 കിലോഗ്രാം ലഭിക്കുമന്നു കരുതുക. ഇവ ഉപയോഗിച്ച് ഘനജീവാമൃതംനിര്‍മ്മിച്ചാല്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 45,625 രൂപ ലഭിക്കും. കറവ വറ്റിയ ശേഷം പശു 5 വര്‍ഷംകൂടി ജീവിച്ചുവെന്നു വെക്കുക. അതില്‍നിന്നും 2,28,125 രൂപ വരുമാനമായി ലഭിക്കും. നാടന്‍പശുവിന് സങ്കരയിനത്തെ അപേക്ഷിച്ചു പരിപാലനച്ചെലവ് എത്രയോ കുറവുമാണ്. അതിനെ ഇടനിലക്കാരനോ നേരിട്ട് കശാപ്പുകാരനോ വില്‍ക്കുമ്പോള്‍ 14,000 രൂപയൊക്കെയാണ് പ്രതീക്ഷിക്കാവുന്ന മാന്യമായ വില. അന്തരം എത്രയുണ്ടെന്ന് സ്വയം ചിന്തിക്കുക. ഇത്തരം പശുക്കളെ പശുവുടമയില്‍ നിന്നും വാങ്ങി ഗോശാലകളില്‍ സംരക്ഷിക്കുവാനും ചാണകത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനാവശ്യവുമായ സൗകര്യങ്ങള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായാല്‍ കര്‍ഷകര്‍ക്ക് ഇത് കൂടുതല്‍ സൗകര്യപ്രദവുമായിരിക്കും.

1.         1.    RNCC-2002.
2. Girija.D, Deepa.K, Francis Xavier, Irin Antony and Sindhi.P.R., Analysis of Cow Dung Microbiota- A metagenoic Approach, Indian Journal of Biotechnology.Vol.12,July 2013, pp 372-378.
3. Cow dung-India’s treasure,Maneka Sanjay Gandhi, Fauna Forum Columns-Mathrubhumi, July 01, 2014.
4. RNCC-2002
5. Ibid.
6. Brown, J.; Scholtz, C. H.; Janeau, J. L.; Grellier, S.; Podwojewski, P. (2010). ‘Dung beetles (Coleoptera: Scarabaeidae) can improve soil hydrological properties’. Applied Soil Ecology 46: 9.
7. Fincher GT. 1981. The potential value of dung beetles in pasture ecosystems.Journal of the Georgia Entomological Society 16: 301–316.
8. Munnoli.P.M.,Bhosle Saroj,Effect of soil and cow dung proportion on vermi-composting by deep burrower and surface feeder species, JSIR.Vol.68(01)2009,Jan,pp.57-60.
9. American Society for Microbiology. ‘Can bacteria make you smarter?.’ ScienceDaily, 25 May 2010.
10. ‘Extremely drug resistant tuberculosis – is there hope for a cure?’. TB Alert – the UK’s National Tuberculosis Charity. Retrieved 2007-04-02.
11. Butov, DA; Efremenko YV, Prihoda ND, Zaitzeva SI, Yurchenko LV, Sokolenko NI, Butova TS, Stepanenko AL, Kutsyna GA, Jirathitikal V, Bourinbaiar AS. (Oct 2013). ‘Randomized, placebo-controlled Phase II trial of heat-killed Mycobacterium vaccae (Immodulon batch) formulated as an oral pill (V7)’. Immunotherapy 5 (10): 1047–54. doi:10.2217/imt.13.110. PMID 24088075.
12. Saint Bartholomew’s Hospital Reports, 1884, p. 299.
13. Public Distribution System and Other Sources of Household Consumption, 2011-12. NSS 68th Round.
14. Ratnesh Sharma, Tom Christian, Martin Arlitt, Cullen Bash, Chandrakant Patel.,Design of Farm Waste-driven Supply Side Infrastructure for Data Centers, ES2010-90219.
15. Ratnesh Sharma, Tom Christian, Martin Arlitt, Cullen Bash, Chandrakant Patel.,Design of Farm Waste-driven Supply Side Infrastructure for Data Centers, ES2010-90219.
16. US 6410059, ‘Pharmaceutical composition containing cow urine distillate and an antibiotic’.







No comments: