Tuesday, October 13, 2015

മരുന്നു വിപണിയില്‍ വ്യാജന്‍

കേരളത്തിലെ 6000 കോടിയുടെ മരുന്നു വിപണിയില്‍ വ്യാജന്‍ വിലസുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണമോ അല്ലാതെയോ മരുന്നുവാങ്ങി കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ആളെക്കൊല്ലി മരുന്നുകള്‍ ജീവനും കൊണ്ട് പമ്പ കടക്കും.

സംസ്ഥാന ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമാണ് മരുന്നു പരിശോധന നടത്തേണ്ടത്. കേരളമെമ്പാടും മരുന്നു പരിശോധന നടത്താന്‍ ഇവിടെയുള്ളത് 47 ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണ്.

കൂടുതല്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണമെന്ന് വകുപ്പ് മുറവിളി കൂട്ടുന്നുണ്ടെങ്കിലും അങ്ങനെ നിയമിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ല. മരുന്നു കമ്പനികളുടെ സമ്മര്‍ദ്ദം തന്നെയാണ് കാരണം, കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള 6 മാസത്തിനിടയില്‍ നിരോധിച്ചത് 93 മരുന്നുകളാണ്. 6 മാസത്തിനുള്ളില്‍ 93 മരുന്നുകള്‍ നിരോധിക്കേണ്ടി വന്നത് വകുപ്പിനെ അമ്പരപ്പിക്കുന്നു.

2014 ല്‍ 200 സാമ്പിളുകളാണ്, പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 190 എണ്ണവും ഗുണനിലവാര പരിശോധനയില്‍ തോറ്റു പോയി. അതേസമയം ബാച്ച് അടിസ്ഥാനത്തിലുള്ള മരുന്നു പരിശോധന കേരളത്തിലില്ല. ഇത് പ്രായോഗികമല്ലെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിലപാട്. ഏതാണ്ട് ഒരു ലക്ഷം ബാച്ചുകളാണ് കേരളത്തിലെ വിപണിയില്‍ ഒരേ സമയം എത്തുന്ന മരുന്നുകള്‍. കേരളത്തില്‍ വില്‍ക്കുന്ന ആയുര്‍വേദ മരുന്നുകളില്‍ ഭൂരിഭാഗവും വ്യാജന്‍മാരാണ്. ഇതു സംബന്ധിച്ച് ഒരു പരിശോധനയും ആരും നടത്താറില്ല.

അതിനുള്ള സൗകര്യമില്ല എന്നുള്ളതാണ് കാരണം. ആയുര്‍വേദ മരുന്നുകളുടെ വമ്പിച്ച ജനപ്രീതി കണക്കിലെടുത്ത് വന്‍ വിലയാണ് ഓരോ മരുന്നിനും ഈടാക്കുന്നത്. രോഗികളില്‍ ഏറിയ പങ്കും ആശ്രയിക്കുന്നതും ആയുര്‍വേദ മരുന്നുകളെയാണ്. പേരുകേട്ട കമ്പനികളുടെ മരുന്നുകള്‍ പോലും വേണ്ടത്ര ഗുണനിലവാരം പുലര്‍ത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.


No comments: