Wednesday, October 14, 2015

ലീന മണിമേഖലൈ

ലീന മണിമേഖലൈ അഭിമുഖം: 'ആ തൊഴിലാളികളുടെ രക്തമല്ലാതെ മറ്റൊന്നുമല്ല കണ്ണന്‍ ദേവന്‍'
Wednesday, September 30, 2015 - 14:37

തമിഴ് ചലച്ചിത്ര പ്രവര്‍ത്തകയും കവിയുമായ ലീന മണിമേഖലൈയുടെ സാമൂഹിക പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍ ആക്ടിവിസ്റ്റിന്റെ രൂപത്തിലാണ്. കണ്ണന്‍ ദേവന്‍ തോട്ടത്തിലെ സ്ത്രീ തൊഴിലാളകള്‍ ട്രേഡ് യൂണിയന്‍ നേതൃത്വത്തെ അവഗണിച്ച് നടത്തിയ സമരത്തിനും കൂട്ടായ്മയ്ക്കും 'പാഠഭേദം' മാസിക പ്രഖ്യാപിച്ച പുരസ്‌കാര വിതരണത്തിനായി ലീന കഴിഞ്ഞ ദിവസം മൂന്നാറിലെത്തി. സാംസ്‌കാരിക കേരളം ആക്ടിവിസ്റ്റ് കേരളത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചുള്ളതായിരുന്നു പുരസ്‌കാരം. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ലീന മണിമേഖലൈ 'സൗത്ത് ലൈവി'ന് നല്‍കിയ അഭിമുഖം.

കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ സമരം നടത്തിയ സ്ത്രീ തൊഴിലാളികളെ നേരില്‍ കണ്ടുവല്ലോ. അവരുടെ യഥാര്‍ത്ഥ പ്രശ്‌നത്തെ എങ്ങനെയാണ് മനസ്സിലാക്കിയത്?
മൂന്നാറില്‍ യഥാര്‍ത്ഥത്തില്‍ അടിമത്തമാണ്. നാലുപതിറ്റാണ്ടിനിടയില്‍ അവര്‍ക്ക് ലഭിച്ച വലിയ കൂലി 220 രൂപയാണ്. ദിവസവും കുറഞ്ഞത് 21 കിലോ കൊളുന്ത് നുള്ളിയെടുക്കണം. ജീവിത സാഹചര്യം തന്നെ പരിതാപകരം. തമിഴ് സംസാരിക്കുന്ന ദലിതരാണ് ആ തൊഴിലാളികള്‍. ഇതര മലയാളി ജനവിഭാഗവുമായി അത്രയൊന്നും അടുത്തിടപെട്ട് സാമൂഹിക ബന്ധം സ്ഥാപിക്കാത്തവര്‍. അവരുടെ ജീവിതം പൂര്‍ണമായും ഒറ്റപ്പെട്ടതാണ്. ആ ജീവിതാവസ്ഥയെ കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. ഏതാണ്ട് 16,000 ത്തോളം കൂലിവേലക്കാരുണ്ട് അവിടെ. നാല് തലമുറ മുമ്പേ, കൊളോണിയല്‍ കാലത്ത് സ്ഥിരതാമസമാക്കിയവര്‍. പരിതാപകരമായ കാര്യം കൊളോണിയല്‍ ഭരണം അവസാനിച്ചിട്ടും ജനാധിപത്യ ഇന്ത്യയില്‍ അവരുടെ ജീവിതം അതേ അവസ്ഥയില്‍ തുടരുന്നു എന്നതാണ്. ഒരുമാറ്റവും ഉണ്ടായിട്ടില്ല.  ദിവസം 220 രൂപ കൂലികിട്ടുന്ന തൊഴിലാളിക്ക് 30 ദിവസം ജോലി ചെയ്താല്‍ ലഭിക്കുന്ന കൂലി എത്രയാണെന്ന് നോക്കൂ. ആറായിരമോ ഏഴായിരമോ വരും. അതില്‍നിന്ന് അവര്‍ക്ക് വേണ്ട എല്ലാ സാധനങ്ങളുടെയും തുക കൂടി കമ്പനി പിടിച്ചെടുക്കുന്നു. അരി, പലചരക്ക്, കമ്പളി, അവര്‍ക്കുനല്‍കുന്ന ചായയുടെയും ഒരു ബള്‍ബിന്റെയും തുക പോലും ഇങ്ങനെ കുറക്കുന്നു. ഒടുവില്‍ അവര്‍ക്ക് ലഭിക്കുക രണ്ടായിരമോ അല്‍പം കൂടുതലോ ആയിരിക്കും. തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷനായാലും സ്ത്രീയായാലും ഇത്രയും തുകയേ ലഭിക്കൂ. അതില്‍നിന്ന് വേണം കുട്ടികളുടെ പഠനം, ആരോഗ്യം തുടങ്ങി എല്ലാ കാര്യങ്ങളും നോക്കാന്‍. ദിവസം 21 കിലോ മാത്രം നുള്ളിയാല്‍ പോര. അധികം നുള്ളുന്ന ഒരോ തേയിലയിലൂടെയും അധികകൂലിയാണ് അവരുടെ പ്രതീക്ഷ. അതുകൊണ്ട് കഠിനമായി ജോലി ചെയ്യുന്നു. ഇങ്ങനെയൊക്കെ ചെയ്താലും ദിവസം പരമാവധി  ലഭിക്കുക 280 രൂപയോളം മാത്രമാണ്. പക്ഷെ കണ്ണന്‍ ദേവന്‍ കമ്പനി കോടികള്‍ സമ്പാദിക്കുന്നു. തൊഴിലാളികളെ അങ്ങേയറ്റം ചൂഷണം ചെയ്യുന്നു. കണ്ണന്‍ ദേവന്‍ കമ്പനിയെന്നത് പതിനാറായിരത്തോളം വരുന്ന കൂലിവേലക്കാരുടെ രക്തമാണ്, അതില്‍ കൂടുതല്‍ മറ്റൊന്നുമല്ല.
ഇത്തരം അടിമത്തം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതില്‍ നമ്മള്‍ തന്നെ ലജ്ജിക്കേണ്ടതാണ്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നിങ്ങനെ എല്ലാ സംഘടകളും ആ തൊഴിലാളികളെ വഞ്ചിക്കുകയാണ്. ട്രേഡ് യൂണിയനുകളെ കമ്പനികള്‍ വിലക്കെടുത്തിരിക്കുന്നു. തൊഴിലാളികള്‍ക്കുവേണ്ടി അവരൊന്നും ചെയ്യുന്നില്ല. തൊഴിലാളികളെ കണ്ടിട്ടുണ്ടോ? അവര്‍  മരിച്ചുകൊണ്ടാണ് ജീവിക്കുന്നത്. വലിയ ഭാരം ചുമന്ന് കടുത്ത വേദനയും മറ്റുരോഗങ്ങളുമായി കഴിയുകയാണവര്‍. ഒരു തൊഴിലാളിയുടെ മുഖത്തുപോലും നിങ്ങള്‍ക്ക് സന്തോഷത്തിന്റെ അംശം പോലും കാണാനാകില്ല. അവരാരും ചിരിക്കുക പോലുമില്ല. അവരുടെ മക്കള്‍ കൂടി ഈ ദുരിതം അനുഭവിക്കുന്നു. പന്നിക്കൂടുകളിലാണ് ജീവിതം. അച്ഛനും അമ്മയും മക്കളും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം ഒറ്റമുറിയിലാണ് കഴിയുന്നത്. ഒരു ബള്‍ബ് മാത്രമാണ് അവരുടെ വെളിച്ചം. തണുപ്പുമാറ്റാനാവശ്യമായ കമ്പളി പോലുമില്ല. എല്ലാ സ്ത്രീ തൊഴിലാളികളെയും ശരീരം കുനിഞ്ഞ നിലയിലാണ്. ഒരു സമൂഹത്തിന്റെ ഒന്നാകെ ശരീരഘടന അങ്ങനെ മാറിയിരിക്കുന്നു.
വലിയ ചോദ്യം ആ ഭൂമിയുടെ ഉടസ്ഥാവകാശത്തെ കുറിച്ചാണ്. അവരുടെ കുട്ടികളെയും അവരുടെ ഭാവിയെയും കുറിച്ചാണ്. നാലു തലമുറയായി അവിടെ കഴിയുന്നുവെങ്കില്‍പോലും ഒരുതുണ്ട് ഭൂമി പോലും അവര്‍ക്ക് സ്വന്തമായില്ല. അവര്‍ക്കൊരിക്കലും അവരുടെ പൂര്‍വ്വികരുടെ ദേശമായ കോവില്‍പട്ടിയിലേക്കും തിരുനെല്‍വേലിയിലേക്കും മധുരെയിലേക്കും തിരിച്ചുപോകാനാകില്ല. എവിടെനിന്നാണോ അവരെ ഇവിടേക്ക് കൊണ്ടുവന്നത് അങ്ങോട്ട് തിരിച്ചുകൊണ്ടുപോയാലും തൊഴില്‍രഹിതരായി കഴിയേണ്ടിവരും അവര്‍. ചൂഷണത്തിനും കൊള്ളയടിക്കുമെതിരെ ഉജ്വലമായ ഒരു സമരമുഖത്ത് ഒരുമിച്ച് നില്‍ക്കുന്നുവെന്നതാണ് വലിയ വിജയം. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ മഹത്തായ വിജയമായി അത് മാറും. അതുകൊണ്ടൊന്നും ഇത് അവസാനിക്കരുത്. കാരണം യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് വരണം.

ആരാണ് ഈ ഭൂമിയുടെ അവകാശികള്‍. ഈ തൊഴിലാളികള്‍ മൂന്നാറില്‍ ആരാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വവും ഇവരെ ഒരുപോലെ അവഗണിക്കുകയാണോ? തമിഴ്‌നാട് രാഷ്ട്രീയനേതൃത്വത്തിന് ഇവരെ ആവശ്യമില്ല, കാരണം ഇവര്‍ ദളിതരും അവരുടെ വോട്ട് ബാങ്കില്‍ ഉള്‍പ്പെടാത്തവരുമാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം തമിഴരായാണ് അവരെ കാണുന്നത്. ഈ രണ്ടുപേര്‍ക്കുമിടയിലാണ് ഇവരുടെ ജീവിതം. സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് പുറത്താണവര്‍. അവര്‍ക്കുവേണ്ടി അവിടെ ആശുപത്രിയുണ്ട്. പക്ഷെ അവിടെയും പണം നല്‍കണം. കുട്ടികളുടെ പഠനത്തിനും പണം നല്‍കണം.  ബിഎയും എംഎ എംബിഎയും പഠിച്ചവര്‍ അവരുടെ കൂട്ടത്തിലുണ്ട്. പക്ഷെ  അവര്‍ക്കുപോലും കേരളത്തില്‍ ഒരു ജോലി ലഭിക്കുന്നില്ല. അവരുന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. സുപ്പര്‍വൈസര്‍മാരും മനേജര്‍മാരുമായി അവിടെ നിരവധി പേരുണ്ട്. അവരേക്കാള്‍ മികച്ച വിദ്യാഭ്യാസം തങ്ങളുടെ മക്കള്‍ നേടിയിട്ടുണ്ട്. എന്നിട്ടുപോലും അവര്‍ക്ക് എന്തുകൊണ്ട് ജോലി ലഭിക്കുന്നില്ല?
ജാതി വ്യവസ്ഥയുടെ ചൂഷണവും അവിടെയുണ്ട്. ദലിതരാണ് ആ തൊഴിലാളികളെല്ലാം. പറയരെയും പള്ളന്മാരെയും കങ്കാണിമാര്‍ അകറ്റിനിര്‍ത്തുന്നു. ജന്മി-മുതലാളിത്ത വ്യവസ്ഥയുടെ അതിഭയാനകമായ അവസ്ഥയാണ് ഇപ്പോഴും അവിടെ നിലനില്‍ക്കുന്നത്. 20 ശതമാനം ബോണസ് ഉറപ്പാക്കുന്നതിലൂടെയോ 12.5 ശതമാനം എക്‌സ്‌ഗ്രേഷ്യ 'കരുണൈപണ' മായി നല്‍കുന്നതിലൂടെയോ പരിഹരിക്കപ്പെടുന്നതല്ല അവരുടെ ജീവിതാവസ്ഥ. അവിടെ രണ്ട് കമ്പനിയാണ്. വിളവെടുപ്പ് നടത്തുന്ന കമ്പനി സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദത്തിലും അഞ്ചും ആറും കോടിയുടെ നഷ്ടത്തിന്റെ കണക്ക് പറയുന്നു. തൊഴിലാളികള്‍ക്കുകൂടി ഉടമസ്ഥാവകാശമുണ്ടെന്ന് പറയുന്ന കമ്പനിയിലാണ് ഈ നഷ്ടക്കണക്കുകള്‍ വെച്ച് അവരെകൊണ്ട് കൂടുതല്‍ പണിയെടുപ്പിച്ചുകൊണ്ടിരിക്കുന്നത്. പൂര്‍ണമായും ഇരുട്ടിലേക്ക് ഒതുക്കപ്പെടുകയാണ് തൊഴിലാളികള്‍.
തൊഴിലാളികള്‍ക്കുകൂടി ഉടമസ്ഥാവകാശം നല്‍കിയ കമ്പനിയാണ് കണ്ണന്‍ ദേവന്‍ എന്നതാണ് വൈരുധ്യം. ഈ ഉടമസ്ഥാവകാശത്തെ കുറിച്ച് അവര്‍ എത്രത്തോളം ബോധവാന്മാരാണ്. ഉടമസ്ഥാവകാശം യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടോ?
തൊഴിലാളി യൂണിയനുകള്‍പോലും അവരെ പിഴിയുകയാണ്. 200 രൂപയാണ് തൊഴിലാളികളില്‍നിന്ന് യൂണിയന്‍ പിടിച്ചുവാങ്ങുന്നത്. എന്നിട്ടുപോലും തൊഴിലാളികളുടെ കാര്യം അവര്‍ പരിശോധിക്കുന്നില്ല. അതുകൊണ്ടാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് തൊഴിലാളികള്‍ കരുതുന്നത്. ഏതുകമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കും വര്‍ഷംതോറും വരുമാനം കൂടുകയാണ് ചെയ്യുക. കമ്പനി അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തും. അതിനുള്ള അര്‍ഹത ഈ തൊഴിലാളികള്‍ക്കുമുണ്ട്. ഈ തൊഴിലാളികളോട് മാത്രം ദശകങ്ങളായി എന്തേ ഇങ്ങനെ? അതിന് പകരം ബോണസ് എന്നത് 8.5 ശതമാനമായി കുറച്ചിരിക്കുന്നു. ലോക നിലവാരത്തില്‍നോക്കൂ 220 രൂപകൂലിയുടെ ഡോളര്‍ മൂല്യം രണ്ടോ മൂന്നോ അല്‍പം കൂടുതലോ മാത്രമേ ആകുന്നുള്ളൂ. നവ ആഗോളവത്കരണത്തിന്റെ ഫലമായ ആധുനിക ചൂഷണത്തിന്റെ മുഖമാണിത്. നമ്മള്‍ സ്വാശ്രയത്വത്തെ കുറിച്ചും ആഗോളീകരണാനന്തര ലോകസാഹചര്യത്തെ കുറിച്ചും വാചാലരാകാറുണ്ട്. നിയോകൊളോണിയല്‍ കാലത്തെ കൂലിവേലക്കാരുടെ അവസ്ഥയെ കുറിച്ചുള്ള സംവാദങ്ങളും ചര്‍ച്ചകളും പോലും എങ്ങുമെത്തുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മളെല്ലാവരും ചായകുടിക്കുന്നവരാണ്. പക്ഷെ നമുക്ക് ഇവരെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമില്ലാതായിരിക്കുന്നു. നമ്മെയെല്ലാം സ്വയം ലജ്ജിപ്പിക്കുന്നതാണിത്. നമ്മളെല്ലാം കണ്ണന്‍ ദേവന്‍ ചായയുടെ ഉപഭോക്താക്കളാണ്. അതുകൊണ്ടുതന്നെ ഈ കുത്തക കമ്പനിയുടെ ചൂഷണത്തിനെതിരെ പ്രതികരിക്കാനും ഇടപെടാനുമുള്ള ഉത്തരവാദിത്തമുണ്ട്. അവരുടെ ചായ വാങ്ങുന്നവരോട് ഉത്തരം പറയാനുള്ള ബാധ്യത കമ്പനിക്കുണ്ട്.
തമിഴ് തൊഴിലാളികളെ മനസ്സിലാക്കുന്നതില്‍ കേരളത്തിലുള്ളവര്‍ക്ക് എത്രത്തോളം സാധിച്ചുവെന്ന് എനിക്കറിയില്ല. ഭാഷാപരമായ വേര്‍തിരിവ് വലിയ പ്രശ്‌നമായിരിക്കാം. 'പൊമ്പിള ഒരുമെ' എന്നാണ് ഈ കൂട്ടായ്മയെ മലയാളികള്‍ വിളിക്കുന്നത്. പൊമ്പിള ഒരുമൈ അല്ല, 'പെണ്‍കള്‍ ഒട്രുമൈ' ആണ്. തമിഴില്‍ 'ഒരുമൈ' എന്നത് ഏകവചനമാണ്. 'ഒട്രുമൈ' എന്നത് കൂട്ടായ്മയും. കോവില്‍പട്ടിയിലെയും തിരുനെല്‍വേലിയിലെയും ആളുകള്‍ സംസാരിക്കുന്ന അതേ തമിഴാണ് ഇവര്‍ ഇപ്പോഴും സാംസാരിക്കുന്നത്. കേരളവുമായി അടുത്തുചേര്‍ന്നിട്ടും ഒരുമാറ്റവും അതിലുണ്ടായിട്ടില്ല. അതിനര്‍ത്ഥം കേരളത്തിലുള്ളവരുമായി ഇപ്പോഴും അടുത്തിടപെടാന്‍ സാധിക്കാത്തവരാണ് ആ തൊഴിലാളികളെന്നതാണ്. 16,000 തൊഴിലാളികളില്‍ ആയിരം പേരെങ്കിലും മലയാളികളുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഉറച്ചുപറയുന്നു ആ കമ്പനി ഇതുപോലെ പ്രവര്‍ത്തിക്കില്ലായിരുന്നു, വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ കമ്പനി പൂട്ടേണ്ടിവരുമായിരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം വേറെയാണ്. പ്രതികരണ ശേഷി വേറെയാണ്. ഇടതുപാര്‍ട്ടികളുടെ സ്വാധീനം ശക്തമാണ്. തമിഴ് ജനതയില്‍നിന്ന് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയം സംസാരിക്കുന്നവരും അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സമൂഹവുമാണ് കേരളത്തിലേത്. മൂന്നാറിലെ ഈ മലമടക്കില്‍ അരങ്ങേറുന്ന ഈ ചൂഷണം കേരളത്തിലെ മറ്റേതെങ്കിലും പ്രധാന ഇടങ്ങളില്‍ സംഭവിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

നിലവിലെ വ്യവസ്ഥാപിത തൊഴിലാളി നേതൃത്വത്തിന് കീഴിലല്ലാതെയാണ് അവരുടെ ഇപ്പോഴത്തെ സമരം. അത് ട്രേഡ് യൂണിയന്‍-കമ്പനി അവിശുദ്ധബന്ധത്തിന് എതിരുമാണ്. ഇതാകട്ടെ ഒരു സംഘടനാ സ്വഭാവം പോലും കൈവരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം പെണ്‍കള്‍ ഒട്രുമൈയ്ക്ക് ഇതേ രീതിയില്‍ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നുണ്ടോ?
തങ്ങളുടെ ആവശ്യത്തെ കുറിച്ച് തൊഴിലാളികള്‍ തികച്ചും ബോധവാന്മാരാണ്. സ്വന്തം ജിവിതാനുഭവങ്ങളിലൂടെയാണ് അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. നിലവിലുള്ള സംഘടനാ സംവിധാനങ്ങളുടെ പിന്തുണയില്ലാതെ സ്വന്തം നിലയില്‍ തന്നെ സംഘടിതരൂപം കൈവരിക്കാന്‍ സാധിക്കുന്നവരാണ് അവര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിലവിലെ ട്രേഡ് യൂണിയന്‍ നേതൃത്വത്തെ മുതലാളിത്തതിനുവേണ്ടി പിമ്പിങ് നടത്തുന്നവരായാണ് അവര്‍ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവരെ ഒഴിവാക്കിയുള്ള ഒരു സംവിധാനത്തിന് അവര്‍ക്ക് ശേഷിയുണ്ടാകും. ഇത് ആ തൊഴിലാളികളുടെ കാര്യം മാത്രമല്ല. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടുകഴിയുന്ന സ്ത്രീകളില്‍നിന്ന് ഉയര്‍ന്നുവരുന്ന ഒരു ശബ്ദം കൂടിയാണിത്.
അസംഘടിത മേഖലയിലെ ഇത്തരം സമരം മൂന്നാറില്‍ മാത്രമല്ല ഉണ്ടായത്. കേരളത്തിലെ ടെക്‌സ്‌റ്റൈല്‍, നഴ്‌സിങ് തുടങ്ങിയ ഇതരമേഖലയിലും ട്രേഡ് യൂണിയനുകളില്‍നിന്ന് വേറിട്ട നവസമരങ്ങള്‍ അരങ്ങേറി. ഇങ്ങനെ ഉയര്‍ന്നുവരുന്ന നവസമരങ്ങളും അതുണ്ടാക്കാവുന്ന പ്രതികരണത്തെയും എങ്ങനെ കാണുന്നു?
ഇടതുപക്ഷ രാഷ്ട്രീയം ജീര്‍ണിക്കപ്പെട്ടതിന്റെ ഫലമായാണ് ഇത്തരം പുതിയ സമരങ്ങളുണ്ടാകുന്നത്. ഇടതുപക്ഷം സ്വയം നവീകരിക്കേണ്ടതുണ്ട്. മാറുന്ന കാലഘട്ടത്തിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് കൂടുതല്‍ അടുത്തുമനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം സത്ത നഷ്ടപ്പെടാതെ ഒരു നവീകരണത്തിന് ഇടതുപക്ഷം തയ്യാറാകണം. ജനങ്ങളുമായുള്ള അകല്‍ച്ച കുറയ്ക്കണം. ആര്‍ക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന ചോദ്യം സ്വയം ഉന്നയിക്കുന്നതിലൂടെ മാത്രമേ അതില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കാന്‍ കഴിയൂ.
ഇത് ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും മാത്രം ഉത്തരവാദിത്തമാണോ. എഴുത്തുകാര്‍, കലാകാന്മാര്‍, സാംസ്‌കാരിക നായകര്‍ അങ്ങനെ സമൂഹത്തില്‍ അഭിപ്രായ രൂപീകരണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരുടെ ഉത്തരവാദിത്തം എന്താണ്?
തീര്‍ച്ചയായും ഇത്തരമാളുകള്‍ക്കും ഇടപെടാന്‍ സാധിക്കും. ഞാന്‍ ഇവിടെ എത്തിയതുതന്നെ സിവിക് ചന്ദ്രന്റെ നേതൃത്വത്തിലുള്ള 'പാഠഭേദം' മാസിക എഴുത്തുകാരില്‍നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് അവര്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാരം നല്‍കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കൂടിയാണ്. എഴുത്തുകാരുടെ കയ്യില്‍ വലിയ പണമുണ്ടാകണമെന്നില്ല. പക്ഷെ ഇത്തരം കൂട്ടായ്മകളിലൂടെ അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്. ഈ ജനവിഭാഗങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന സന്ദേശമാണത്. എഴുത്തിലൂടെ മാത്രമല്ല, പകരം അവര്‍ക്കൊപ്പം നിന്നുകൊണ്ടുതന്നെ മലയാളത്തിലെ എഴുത്തുകാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് തന്നെ സന്തോഷകരമാണ്.

ഇതുകൊണ്ടാകുന്നുണ്ടോ? മൂന്നാര്‍ കണ്ണന്‍ ദേവന്‍ ടീയുടെ പരസ്യമുഖമാണ് നടന്‍ മോഹന്‍ലാല്‍. മറ്റ് പല വിഷയങ്ങളെ കുറിച്ചും പ്രതികരിക്കുന്ന മോഹന്‍ലാല്‍, തന്നെ ഉപയോഗിച്ച് പരസ്യം ചെയ്യുന്ന ഒരു കമ്പനിയിലെ സാധാരണക്കാരായ ഈ തൊഴിലാളികളുടെ ഈ ദൈന്യതയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സമാനമായ മറ്റൊരു സംഭവം 'ഇന്ദുലേഖ' ഉത്പന്നം ഉപഭോക്താക്കളെ കബളിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി  അതിന്റെ ബ്രാന്‍ഡ് അംബാസിഡറായ നടന്‍ മമ്മൂട്ടിക്കെതിരെ ഒരു ഉപഭോക്താവ് കേസ് ഫയല്‍ ചെയ്തതാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ, സമൂഹത്തില്‍ അവരുടെ വാചകങ്ങള്‍ക്ക് വലിയ സ്വാധീനം ലഭിക്കുന്ന വലിയ വ്യക്തിത്വങ്ങള്‍, ഇത്തരം വിഷയങ്ങളില്‍ സാമൂഹിക ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടോ?
അവരെല്ലാം മുഖ്യധാര ബിസിനസ്സിന്റെ ഭാഗമാണ്. അതിലൂടെ സമ്പാദിക്കുന്നവരാണ്. പക്ഷെ എല്ലാവഴിയും പണമുണ്ടാക്കാനുള്ളതല്ല. അവര്‍ കൂടി അത് മനസ്സിലാക്കും എന്നാണ് ഞാന്‍ കരുതുന്നത്.  അവരെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഏത് ഉത്പന്നത്തിന്റെയും മേന്മസാധൂകരിച്ച് പ്രത്യക്ഷപ്പെടും മുമ്പ് 'ഡബിള്‍ ചെക്ക്' നടത്താന്‍ അവര്‍ തയ്യാറാകേണ്ടതുണ്ട്. അവിടെയുള്ള തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് കൂടി മനസ്സിലാക്കേണ്ടതുണ്ട്. തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതിന്റെ ഉത്തരവാദിത്തം ഈ നടന്മാര്‍ക്കുണ്ട്. ഉപഭോക്താക്കള്‍ക്ക് ന്യായമായും അവരെ ചോദ്യം ചെയ്യാം. തൊഴില്‍നിയമങ്ങള്‍ ശരിയായി പാലിക്കാത്ത ഒരു കമ്പനിയിലെ തൊഴിലാളികളുടെ ഉത്പന്നം വാങ്ങാനാണ് നിങ്ങള്‍ പ്രേരിപ്പിക്കുന്നതെന്ന് ജനങ്ങള്‍ അവരോട് ചോദിക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍ ഉത്തരം പറയേണ്ടതായി വരും.

സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നതിനെ കുറിച്ച് പറഞ്ഞു. തൃശൂരില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തകം വിവര്‍ത്തനം ചെയ്ത എഴുത്തുകാരി ശ്രിദേവി എസ് കര്‍ത്തയോട് പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ഗുജറാത്തിലെ സ്വാമി നാരായണന്‍ സന്യാസ സന്‍സ്ഥാന്‍ മഠത്തിന്റെ പ്രതിനിധി വരുന്നതിനാല്‍ വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. സന്യാസി പങ്കെടുക്കുന്ന ചടങ്ങളില്‍ സ്ത്രീസാന്നിധ്യം പാടില്ലെന്ന മഠത്തിലെ നിര്‍ദേശം അനുസരിച്ചാണ് സംഘടകരുടെ തീരുമാനം എന്നുപറയുന്നു. സ്ത്രീകളോടുള്ള വിവേചനത്തിന്റെ കാര്യത്തില്‍ സമൂഹത്തില്‍ ഒരുമാറ്റവും ഉണ്ടായില്ലെന്നാണോ കരുതുന്നത്?
നമ്മുടേത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹമാണ്. സ്ത്രീകളോടുള്ള വിവേചനം അംഗീകരിക്കപ്പെട്ട ഒന്നായി കണക്കാക്കുന്നതാണ് ഈ വ്യവസ്ഥ. കുടുംബം, സമൂഹം, കല, രാഷ്ട്രീയം, അധികാരം എന്നിങ്ങനെ എല്ലായിടത്തും സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനമേയുള്ളൂ. ഒരു സ്വാമിജി പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് സ്ത്രീയെ മാറ്റിനിര്‍ത്തിയെന്നത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. കാരണം, മതനേതൃത്വം എല്ലായ്‌പ്പോഴും സ്ത്രീകളെ അകറ്റി നിര്‍ത്തുകയേ ചെയ്തിട്ടുള്ളൂ. ഹിന്ദുമതവും ക്രിസ്തുമതവും ഇസ്ലാമിലും ഇതില്‍ മാറ്റമൊന്നുമില്ല. ഇതില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് എനിക്കറിയില്ല. അബ്ദുള്‍കലാം ഭ്രമം ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. ഒരുപക്ഷെ അദ്ദേഹം മരണാനന്തരവും ഇതുകണ്ട് ചിരിക്കുന്നുണ്ടാകും.
തുറന്നുപറയട്ടെ, അബ്ദുള്‍ കലാം എന്നെ ഒരുതരത്തിലും പ്രചോദിപ്പിച്ച വ്യക്തിത്വമല്ല. അബ്ദുള്‍ കലാം പറഞ്ഞതിന് ശേഷമല്ല ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിത്. അതിന് മുമ്പേ കാണാറുണ്ടായിരുന്നു. എനിക്കൊരിക്കലും അബ്ദുള്‍ കലാം ഒരു മാതൃകാവ്യക്തിത്വമായി തോന്നിയിട്ടില്ല. രാമേശ്വരത്തെയും ധനുഷ്‌കോടിയെയും കുറിച്ചുള്ള എന്റെ 'ഡഡ് സീ' എന്ന സിനിമയില്‍ കലാമിനെ വിമര്‍ശിക്കുക കൂടി ചെയ്തിട്ടുണ്ട്.  രാമേശ്വരത്തുകാരാനായ കലാം രാഷ്ട്രപതിയായിരിക്കെ, അവിടെ മരിച്ചുവീഴുന്ന മത്സ്യതൊഴിലാളികളെ കുറിച്ച് ഒരുവാക്കുപോലും പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ആണവ നിലയങ്ങള്‍ക്കനുകൂലമായ, എല്ലാം വികസനനോന്മുഖമെന്ന് പറയുന്ന, ശങ്കരാചാര്യന്മാരുടെ പാദങ്ങളില്‍ വീണ് ഹിന്ദുത്വ അനുകൂല സമീപനം സ്വീകരിച്ച അദ്ദേഹത്തിന്റെ  ഇത്തരം നിലപാടുകളെ വിമര്‍ശനാത്മകമായി മാത്രമേ ഞാന്‍ സമീപിച്ചിട്ടുള്ളൂ. രാമേശ്വരത്തെ സാധാരണ കുംടുംബത്തില്‍നിന്ന് വലിയ നിലയില്‍ അദ്ദേഹം ഉയര്‍ന്നുവന്നതിനെ മാനിക്കുന്നു. പക്ഷെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശന വിധേയമായി മാത്രമേ കാണാന്‍ സാധിക്കൂ. നിലവിലെ വ്യവസ്ഥയെ ഒരുഘട്ടത്തിലും ചോദ്യം ചെയ്യാത്ത, അതേപടി നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച ആളായിരുന്നു അദ്ദേഹം. എല്ലാ മുസ്ലിങ്ങളും അബ്ദുള്‍ കലാമിനെ പോലെയാകണമെന്നും എങ്കിലേ അംഗീകരിക്കാന്‍ കഴിയൂ എന്നുമാണ് ബിജെപി പറയുന്നത്. പുസ്തകത്തിന്റെ വിവര്‍ത്തകയെന്ന നിലയില്‍ ആ പുസ്തകത്തില്‍ അവര്‍ക്കും അവകാശമുണ്ട്. എന്റെ പുസ്തകം പുറത്തിറക്കുന്ന ചടങ്ങില്‍ ഇത്തരം ഒരു സ്വാമിക്ക് പങ്കെടുക്കാന്‍ തന്നെ അര്‍ഹതയില്ലെന്ന് വിവര്‍ത്തകയ്ക്ക് പറയാമായിരുന്നു.

ഹിന്ദുത്വത്തിന് പുറത്തുള്ള സമൂഹത്തിന് രാജ്യത്ത് നിലനില്‍ക്കണമെങ്കില്‍ കലാമിനെ പോലെയായിത്തീരണം എന്ന അവസ്ഥ  യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോ?

ഇന്നത്തെ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒരു മുസ്ലീമായി കഴിയുക എന്നത് വലിയ വെല്ലുവിളിയാണ്. ലോകത്ത് വളരെയേറെ മുസ്ലീങ്ങളുള്ള മതേതര ഇന്ത്യയില്‍പോലും ശങ്കരാചാര്യരെ വഴങ്ങുന്ന മുസ്ലീമിനുമാത്രമേ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാകാന്‍ കഴിയൂ എന്നത് അപകടരമായ സാഹചര്യമാണ്. മുസ്ലീംങ്ങളെ മാത്രമല്ല, ദളിതരുള്‍പ്പെടുന്ന എല്ലാ ന്യൂനപക്ഷങ്ങളുടെയും അവസ്ഥയാണിത്. അതില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ വരെ ഉള്‍പ്പെടും. അവരെല്ലാം ഏറ്റവും ഇരുണ്ട സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കന്നുപോകുന്നത്. ജനാധിപത്യ രാജ്യത്തിലാണ് കഴിയുന്നതെങ്കില്‍പോലും അവരുടെയെല്ലാം നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്നു. ഗുജറാത്തിലും മുസഫര്‍ നഗറിലും അസമിലും നടന്ന കലാപങ്ങളെല്ലാം നോക്കൂ, അത് രാഷ്ട്രീയ താല്‍പര്യത്തോടെയായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ് ഇത്തരം കലാപങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും നേതൃത്വം നല്‍കുന്നത്. ഭീതിയുടെ രാഷ്ട്രീയമാണ് അവര്‍ അടിച്ചേല്‍പ്പിക്കുന്നത്.
എല്ലായ്‌പ്പോഴും നമ്മള്‍ മതേതരത്വത്തെ കുറിച്ചും ഇത്തരം സ്വതന്ത്ര ചിന്തകളെ കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ, വ്യക്തികളുടെ കാര്യത്തില്‍ വരുമ്പോള്‍ മുഴുവന്‍ അതിര്‍വരമ്പുകളാണ്. സ്ത്രീകളുടെ കാര്യത്തില്‍ അവരുടെ വേഷത്തില്‍, പെരുമാറ്റത്തില്‍ എല്ലാം കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. പുരോഗമനം പറയുന്നവര്‍ പോലും ഇത്തരം മനോഭാവങ്ങളിലേക്ക് മാറുന്നു. എന്തുകൊണ്ടാണത്?
ഇത് പുരുഷന്റെയും സ്ത്രീയുടെയും മനോഭാവത്തിന്റെ മാത്രം കാര്യമായി കാണാനാകില്ല. നമ്മുടെ പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ തുടര്‍ച്ചയാണത്. എല്ലായ്‌പോഴും സ്ത്രീകളുടെ വസ്ത്രം, അവരുടെ സ്വാതന്ത്ര്യം എന്നിവയെ കുറിച്ചാണ് സമൂഹത്തിന്റെ ചിന്തയും പരാമര്‍ശങ്ങളും. ഇരയെ കുറ്റവാളിയായി കണ്ടുള്ള വിചാരണകളാണ് നടക്കുന്നത്. നിങ്ങളുടെ വേഷങ്ങളാണ് പ്രശ്‌നം, നിങ്ങളുടെ മനോഭാവമാണ് പ്രശ്‌നം എന്ന കുറ്റപ്പെടുത്തല്‍ ഇപ്പോഴും സാധാരണമാണ്. അതില്‍ മതവും ജാതിയും എല്ലാം ഒരുപോലെയാണ്. പക്ഷെ ഇതിനെയെല്ലാം ചോദ്യം ചെയ്യപ്പെട്ടുവരികയാണ്. മൂന്നാറിലെ സ്ത്രീ തൊഴിലാളികളടക്കം സ്വയം സമരമുഖത്തേക്ക് വരികയും ചോദ്യം ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്നത് ഒരു മാറ്റമാണ്.
ഇത്തരം മുന്നേറ്റങ്ങളുണ്ടാകുന്നുവെങ്കില്‍ പോലും അതുപോലും അടിച്ചമര്‍ത്തുന്ന രീതിയിലും അവഹേളിക്കുന്ന വിധത്തിലും പ്രതികരണങ്ങളുണ്ടാകുന്നല്ലോ. സ്ത്രീകളുടെ ലഗിന്‍സ്/ ജീന്‍സ്  സംബന്ധിച്ച് കുമുദം റിപ്പോര്‍ട്ടര്‍ മാഗസിന്‍ സ്വീകരിച്ച നിലപാടുകള്‍ തമിഴ്‌നാട്ടില്‍ ഈ ദിവസങ്ങളില്‍ വലിയ കോലാഹലമുണ്ടാക്കുന്നു. യേശുദാസിനെ പോലെ കേരളീയര്‍ വളരെയേറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഗായകന്‍ സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിരെ അഭിപ്രായ പ്രകടനം നടത്തുന്നു. ഇത്തരം മനോഭാവങ്ങളെ എങ്ങനെയാണ് മാറ്റാനാവുക?
ഇത് സ്ത്രീകളുടെ വസ്ത്രത്തെയോ അത് തെരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തെയോ കുറിച്ച് മാത്രമുള്ളതല്ല. അത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പ്രശ്‌നാണ്. ഒരു വസ്ത്രം തെരഞ്ഞെടുക്കുന്നതിലൂടെ ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ സ്വതന്ത്രയാണ് എന്ന പറയുകയാണ് ഒരാള്‍ ചെയ്യുന്നത്. ഞാന്‍ തെരഞ്ഞെടുക്കുന്നത് എനിക്ക് സൗകര്യപ്രദമായ വസ്ത്രമാണ്. കുമുദം വാരിക പെണ്‍കുട്ടിയുടെ പിന്നില്‍നിന്നുള്ള ചിത്രമാണ് മുഖചിത്രമായി നല്‍കിയത്. അങ്ങനെയൊരു ഫോട്ടോയെടുക്കാനും അത് മുഖചിത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്ത പത്രാധിപരുടെ മനോഭാവമാണ് പ്രശ്‌നം. അതുകൊണ്ടാണ് ആ വാരിക മാപ്പുപറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്.

യേശുദാസ് എന്തെങ്കിലും പ്രത്യേക താല്‍പര്യം വച്ചുകൊണ്ട് അഭിപ്രായം പറഞ്ഞതാകണമെന്നില്ല. പക്ഷെ യേശുദാസ് പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റേതുപോലെ മനോഭാവം വച്ചുപുലര്‍ത്തുന്ന ഒരുപാടുപേരുടെ അഭിപ്രായമാണ്. യേശുദാസിന്റേത് നല്ല ശബ്ദമാണ്, പക്ഷെ, നല്ല മനസ്സല്ല. ആയിരക്കണക്കിന് യേശുദാസാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇതേ ആശയവുമായി കഴിയുന്നവര്‍. അവരുടെ ശബ്ദവും നല്ലതല്ല, മനസ്സും നല്ലതല്ല. അവരാരും പരസ്യമായി പറയുന്നില്ല. യേശുദാസ് പറഞ്ഞു. അതേ വ്യത്യാസമുള്ളൂ.
മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ അഭ്യസ്തവിദ്യരാണ് കേരളീയര്‍, സ്ത്രീകളും. പക്ഷെ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ഇത്തരം വിവേചനങ്ങളോട് ശക്തമായി പ്രതികരിക്കുന്നകാര്യത്തില്‍ മൂന്നാറില്‍ കണ്ടതുപോലെ അഭ്യസ്ത വിദ്യരല്ലാത്ത തമിഴ് സ്ത്രീകളാണ് കൂടുതല്‍ ശക്തമായി രംഗത്തുവരുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?
വിദ്യാഭ്യാസം എന്നത് അറിവ് സമ്പാദിക്കുക മാത്രമല്ല, സ്വയം ബോധവത്കരണം കൂടിയാണ്. മെക്കാളെ സംവിധാനത്തെ പിന്തുടര്‍ന്ന് മനഃപാഠമാക്കുന്ന രീതിയല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം.  അനുസരിക്കാന്‍ മാത്രം പഠിപ്പിക്കുന്ന ഒന്നാണ് അത്. വ്യവസ്ഥയെ ചോദ്യം ചെയ്യൂ എന്ന് ഒരു വിദ്യാഭ്യാസവും നമ്മെ പഠിപ്പിക്കുന്നില്ല. അതുകൂടി വേണം. വ്യവസ്ഥയെ വെല്ലുവിളിക്കാന്‍ കൂടി പഠിക്കണം. വിദ്യാസമ്പന്നരാണ് അതൊന്നുമില്ലാത്ത സാധാരണക്കാരേക്കാള്‍ അഴിമതിക്കാര്‍. സിനിമയ്ക്കായി ദലിതര്‍ക്കിടയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ചതിലൂടെ ഞാന്‍ മനസ്സിലാക്കിയത് അതൊക്കെയാണ്. അവരില്‍നിന്നാണ് ഞാന്‍ എന്റെ ജീവിതം എന്താണെന്ന് പോലും പഠിച്ചത്. അല്ലാതെ സര്‍വ്വകലാശാല പഠനത്തിലൂടെയല്ല. എഞ്ചിനീയറിങ്ങില്‍ ബിരുദവും സിനിമയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പക്ഷെ ചെറുത്തുനില്‍ക്കാനും അവഗണിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനും ഞാന്‍ പഠിച്ചത്, ന്യൂനപക്ഷങ്ങള്‍ക്കിടയിലും അഭയാര്‍ത്ഥികള്‍ക്കിടയിലും ദലിതര്‍ക്കിടയിലുമെല്ലാം സിനിമയെടുക്കാന്‍ നടത്തിയ യാത്രയിലൂടെയാണ്. കേരളത്തിലെ സ്ത്രീകള്‍ ചോദ്യം ചെയ്യാന്‍ മടിക്കുന്നുവെങ്കില്‍ അത് അവരുടെ കുഴപ്പമല്ല, അവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്റെ കുഴപ്പമാണ്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന കാര്യം പറഞ്ഞുവല്ലോ. സോഷ്യല്‍മീഡിയയില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി എല്‍ജിബിടി സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വലിയൊരു വിഭാഗം തയ്യാറായി. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പൊതുസമീപനത്തിലെ യഥാര്‍ത്ഥ മാറ്റമായി ഇതിനെ കാണാനാകുമോ?
ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നം വളരെ വലുതാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇതേകുറിച്ച് സംവാദങ്ങള്‍ നടക്കുന്നതും ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതും പോസറ്റീവായാണ് ഞാന്‍ കാണുന്നത്. അതിലൂടെ ബദല്‍ മാധ്യമത്തിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുന്നിലേക്ക് ഉയര്‍ന്നുവരികയാണ് ചെയ്യുന്നത്. പക്ഷെ അവരുടെ പ്രശ്‌നം വളരെ വലുതാണ്. റേഷന്‍കാര്‍ഡും വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാത്തവരാണ് അവരില്‍ ഭൂരിപക്ഷവും. കുടുംബത്തില്‍പോലും സ്വീകാര്യത ലഭിക്കുന്നില്ല. അങ്ങനെ ആത്മഹത്യ ചെയ്യുന്നവര്‍ പോലുമുണ്ട്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ പാടുപെടുകയാണ് അവര്‍. അവരെ സ്വീകരിക്കാനും ബഹുമാനിക്കാനും സമൂഹത്തില്‍ തുല്യത നല്‍കാനും  കഴിയേണ്ടതുണ്ട്. നമ്മള്‍ എല്ലാ കാര്യങ്ങളും കാണുന്നത് ദ്വന്ദ്വത്തിലൂടെ മാത്രമാണ്.  കറുപ്പ്-വെളുപ്പ്, ആണ്‍-പെണ്‍ ഇങ്ങനെയാണ് നമ്മുടെ കാഴ്ച. ലിംഗഭേദങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ല വേണ്ടത്. അതൊരു വര്‍ണരാജിയാണ്. മൂന്നാം ലിംഗത്തില്‍പെട്ടവര്‍, ലിംഗമാറ്റം സംഭവിക്കുന്നവര്‍ എന്നിങ്ങനെ പലവിഭാഗത്തിലുള്ളവരുണ്ട്. സ്‌ത്രൈണതയിലേക്ക് നീങ്ങുന്ന പുരുഷന്മാരെ ഒരുപാട് കണ്ടിട്ടുണ്ടാകാം. പുരുഷത്വത്തിലേക്ക് നീങ്ങുന്ന സ്ത്രീകളെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിയൂ. സ്വര്‍വര്‍ഗാനുരാഗികളെ കുറിച്ച് ഒരുപാട് പറയും. അവര്‍ക്കിടയിലെ മറ്റ് വിഭാഗങ്ങളെ കുറിച്ച് നമുക്കറിയില്ല. 25 തരത്തിലേറെ ലൈംഗികന്യൂനപക്ഷം നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണ്. അവര്‍ക്ക് ആവശ്യമായ പരിഗണന നല്‍കേണ്ടതാണ്. അവരെ ബഹുമാനിക്കാനും സ്വീകരിക്കാനും സ്‌നേഹിക്കാനും കഴിയേണ്ടതുണ്ട്.
ശ്രീലങ്കന്‍ തമിഴ് ജനതയുടെ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുന്നുണ്ടല്ലോ. അടുത്ത ദിവസം  ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച കുറച്ചുപേരെ കൊച്ചിയില്‍നിന്നും അറസ്റ്റ് ചെയ്യുകയുണ്ടായി. അറസ്റ്റാണോ പോംവഴി. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ തമിഴ്‌നാടിനും കേരളത്തിനും ചെയ്യാന്‍ കഴിയുന്നതെന്താണ്?
അഭയാര്‍ത്ഥി പ്രശ്‌നം ലോകം മുഴുവന്‍ വലിയ വിഷയമായി മാറുകയാണ്. സിറിയന്‍ അഭയാര്‍ത്ഥികള്‍, റോഹിങ്ക്യെ മുസ്ലീംങ്ങള്‍, ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ എന്നിങ്ങനെ പലയിടത്തും കാണാം. ദേശരാഷ്ട്ര സങ്കല്‍പത്തില്‍നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത്. ദേശരാഷ്ട്ര സങ്കല്പം തന്നെ മനുഷ്യത്വ വിരുദ്ധമാവുകയും അവര്‍ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്നതിലൂടെ സംഭവിക്കുന്ന ഒന്ന്. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ 52 രാജ്യങ്ങളിലേക്കാണ് അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നത്. സിംഹളരും ബുദ്ധമതക്കാരും ശ്രീലങ്കയില്‍ ദേശരാഷ്ട്രവാദമുയര്‍ത്തിയതിലൂടെയാണ് അവിടെ ഈ പ്രശ്‌നങ്ങളെല്ലാം ഉയര്‍ന്നത്. ഇപ്പോള്‍ അവരെല്ലാം സ്വന്തമിടമില്ലാത്തവരായ ഇന്ത്യയിലും യൂറോപ്പിലും ഓസ്‌ട്രേലിയിയലുമെല്ലാം കഴിയുന്നു. ഇന്ത്യ അഭയാര്‍ത്ഥികള്‍ക്ക് ഇടം കൊടുക്കുന്ന രാജ്യമായാണ് അറിയപ്പെടുന്നത്. എന്നിട്ടും തമിഴ്‌നാട്ടില്‍ അവരുടെ ജീവിതം പരിതാപകരമാണ്. അവര്‍ക്ക് തമിഴ്‌നാടുവിട്ട് പുറത്തുപോകാന്‍ പോലും കഴിയില്ല. ഇവിടെ വിട്ടുപോകേണ്ടിവരുന്നത് നല്ല തൊഴില്‍ കിട്ടുമെന്ന പ്രതീക്ഷയോടെയാണ്. ഇവിടെ തൊഴില്‍ നല്‍കാത്തതിനാലാണ് അത്. നമ്മള്‍ അഭയാര്‍ത്ഥികളെ കുറിച്ച് സംസാരിക്കുന്നു. അതിന് പകരം നമ്മള്‍ അവരോട് സംസാരിക്കുകയാണ് വേണ്ടത്. ശ്രീലങ്കയില്‍ യുദ്ധം അവസാനിച്ചിരിക്കാം, പക്ഷെ ശാന്തി കൈവന്നുവെന്ന് പറയാനാകില്ല.
സിനിമ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്തായിരിക്കണമെന്നതിനെ കുറിച്ച് നിരന്തര സംവാദങ്ങള്‍ നടക്കാറുണ്ട്. മലയാളത്തില്‍ 'ദൃശ്യം' 'പ്രേമം' തുടങ്ങിയ സിനിമകളെ ആസ്പദമാക്കി ഈ ചര്‍ച്ച അടുത്തിടെ കൂടുതല്‍ സജീവമാവുകയും ചെയ്തു. ഈ സിനികള്‍ നല്‍കിയ സന്ദേശം തെറ്റാണെന്ന വിമര്‍ശനം അധികാരകേന്ദ്രത്തിലിരിക്കുന്നവരില്‍നിന്ന് കൂടി ഉണ്ടായി. സിനിമയിലെ സന്ദേശം സമൂഹത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്?
സിനിമയിലേത് കഥയാണ്. പഠന കാലത്ത് അധ്യാപകരോട് എനിക്കും ഉണ്ടായിരുന്നു പ്രണയം. പ്രേമം നല്ല സിനിമയാണ്. അതിലെന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പ്രേമം കോളജ് വിദ്യാര്‍ത്ഥികളുടെ കഥയാണ്. ആ കുട്ടികള്‍ മുതിര്‍ന്നവരാണ്. ഇത് പലയിടത്തും സംഭവിക്കുന്നതുമാണ്. കുട്ടികള്‍ക്ക് ടീച്ചര്‍മാരോടും ടീച്ചര്‍മാര്‍ക്ക് കുട്ടികളോടും ഇഷ്ടം തോന്നുന്നതില്‍ ഒരുതരത്തിലുള്ള അസ്വാഭാവികതയും കാണാനാകില്ല. ദൃശ്യത്തിന്റെ കാര്യത്തിലും അതുപോലെയാണ്. തെരുവില്‍ നീതി തേടുന്നതിനെ ആസ്പദമാക്കിയുള്ളതാണ് ആ കഥ. എല്ലാകാര്യത്തിലും കോടതിയില്‍പോയല്ലല്ലോ തീര്‍പ്പുണ്ടാകുന്നത്. അത്തരം സന്ദര്‍ഭങ്ങളെത്രയുണ്ട്. അത്തരത്തിലൊരു കഥമാത്രമാണതും. സിനിമയില്‍ വരുന്ന എല്ലാം സമൂഹത്തിനുള്ള സന്ദേശമായി കാണണമെന്ന് പറയുകയാണെങ്കില്‍ മതപരമായ സംഹിതയായി മാറും. സിനിമയെടുക്കുന്നവരും അങ്ങനെ കരുതുന്നുണ്ടാകില്ല. മഹാഭാരതത്തിലും രാമായണത്തിലും പറയുന്ന കാര്യങ്ങളും കഥകള്‍ മാത്രമല്ലേ. വിശ്വാസികള്‍പോലും  അതനുസരിച്ചാണ് ജീവിക്കുന്നത്. സിനിമയിലെ കഥകളെ കഥകളായി മാത്രമേ കാണേണ്ടതുള്ളൂ.

സിപി സത്യരാജ്
സൗത്ത്‌ലൈവില്‍ ന്യൂസ് എഡിറ്റര്‍. ഇന്ത്യാവിഷന്‍, മാധ്യമം എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

No comments: