Saturday, October 10, 2015

ദളിതന്റെ ഭക്ഷണം

പാവപ്പെട്ടവന്റെ പ്രധാന പ്രോട്ടീന്‍ സ്രോതസ്സ്
ബീഫ് ഭാരതത്തിലെ പാവപ്പെട്ടവരുടെ പ്രധാന ഭക്ഷണമായിരുന്നെന്നും അതുകൊണ്ടുതന്നെ അത് തടസ്സപ്പെട്ടാല്‍ പാവപ്പെട്ടവര്‍ പട്ടിണികിടന്ന് മരിക്കുമെന്നുമൊക്കെയുള്ള വാദങ്ങള്‍ കേട്ടുകേട്ടു മടുത്തിരിക്കുന്നു. പറയുന്നത് ബുദ്ധിജീവികളാകുമ്പോള്‍ ആരെങ്കിലും വിശ്വസിക്കാതിരിക്കുമോ?

ചിത്രം 2. ലോകരാജ്യങ്ങളിലെ ദാരിദ്ര്യത്തെക്കുറിക്കുന്നതാണ്.
ചിത്രം 3. ലോകരാജ്യങ്ങളിലെ മാംസോപഭോഗത്തെക്കുറിക്കുന്നതും
പാവപ്പെട്ടവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ മാംസോപഭോഗം കൂടുതലുള്ളതായി കാണുന്നില്ല. ഇന്ത്യയുടെ കാര്യമെടുക്കാം, ലോകത്തെ മൊത്തം പട്ടിണിയില്‍ 21.9% ഇന്ത്യയുടെ പങ്കാണുള്ളത്.(17) ഇന്ത്യയുടെ ആളോഹരി മാംസോപഭോഗം പ്രതിവര്‍ഷം 4.4 കിലോഗ്രാം മാത്രമാണ് (2009ല്‍). എന്നാല്‍ ലോകശരാശരി 41.90 കിലോഗ്രാമും.(18) ലോകരാജ്യങ്ങളെ മാംസോപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ 9 തട്ടുകളാക്കി തിരിച്ചതില്‍ ഏറ്റവും താഴെത്തട്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ബീഫിന്റെ കാര്യം വ്യത്യസ്തമാണെന്ന് അഭിപ്രായമുണ്ടോ?
ചിത്രം 4 ലെ ഗ്രാഫില്‍ ഇന്ത്യയിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വിവിധതരം മാംസങ്ങളുടെ ഉപഭോഗത്തിന്റെ ശരാശരി കണക്കാണ് കാണിച്ചിരിക്കുന്നത്. ഗ്രാമങ്ങളില്‍ പ്രതിമാസം ഒരു വ്യക്തി ശരാശരി 266 ഗ്രാം മത്സ്യവും 178 ഗ്രാം കോഴിയിറച്ചിയും 49 ഗ്രാം ആട്ടിറച്ചിയും കഴിക്കുമ്പോള്‍ 42 ഗ്രാം ബീഫ് മാത്രമാണ് കഴിക്കുന്നത്.
ലഭ്യമാകുന്ന ഊര്‍ജത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണത്തെ തരംതിരിച്ചാല്‍, ഗ്രാമപ്രദേശങ്ങളില്‍ ശരാശരി 60 ശതമാനം ഊര്‍ജം ധാന്യങ്ങളില്‍ നിന്നു ലഭിക്കുന്നു. ബാക്കിവരുന്ന 40 ശതമാനത്തില്‍ പാല്‍ 20 ശതമാനമുണ്ട്. മാംസം, മുട്ട, മത്സ്യം, തുടങ്ങിയവ 3 ശതമാനം മാത്രമാണുള്ളത്.(19) എന്നാല്‍ ബീഫ് പ്രധാന പ്രോട്ടീന്‍ സോഴ്‌സാ (മാംസ്യ ഉറവിടം) ണെന്ന് പറയുന്നവര്‍ക്ക് വേണ്ടി പ്രോട്ടീന്റെ കാര്യം എടുത്തു പരിശോധിക്കാം.
ലഭ്യമാകുന്ന പ്രോട്ടീനിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചാല്‍ ഗ്രാമപ്രദേശങ്ങളില്‍ 60% പ്രോട്ടീനും ധാന്യങ്ങളില്‍നിന്നു ലഭിക്കുന്നു. 9% പാലില്‍നിന്നും 6% മാംസം, മുട്ട, മത്സ്യം എന്നിവയില്‍ നിന്നും ലഭിക്കുന്നു.(20) ചിത്രം 4 അനുസരിച്ച് കണക്കാക്കിയാല്‍ 2011-12 ലെ കണക്കനുസരിച്ച് മൊത്തം മാംസോപഭോഗത്തില്‍ 7.72% മാത്രമാണ് ബീഫിന്റെ ഉപഭോഗം (മുട്ട ഉള്‍പ്പെടാതെയുള്ള കണക്ക് അതുള്‍പ്പെടുത്തിയാല്‍ ബീഫിന്റെ അനുപാതം വീണ്ടും കുറയും.) അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ശരാശരി മനുഷ്യന് ബീഫ് വഴി ലഭിക്കുന്ന പ്രോട്ടീന്‍ 0.46% മാത്രമാണ്. നൂറിരട്ടി വര്‍ദ്ധിച്ചാലും പ്രധാന പ്രോട്ടീന്‍ സോഴ്‌സാവാന്‍ ബീഫിന് കഴിഞ്ഞേക്കില്ല
ഇത് ശരാശരി കണക്കാണന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ മാംസത്തില്‍ നിന്നും കിട്ടുന്ന പ്രോട്ടീന്‍ വരുമാനത്തിനനുസരിച്ച് കുറഞ്ഞു വരുന്നതായാണ് കാണുന്നത്. വരുമാനമനുസരിച്ച് ഗ്രാമീണരെ 10 വിഭാഗമാക്കിയാല്‍ അതില്‍ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്ക് പ്രോട്ടീന്‍ 4.04% മാത്രമാണ് മത്സ്യം, മുട്ട, മാസം എന്നിവയില്‍നിന്നു ലഭിക്കുന്നത്.(21) മറ്റ് മാംസമോ, മുട്ടയോ, മത്സ്യമോ ഒന്നും കഴിക്കാതെ ബീഫ് മാത്രം കഴിച്ചുകൊണ്ടിരുന്നാലും 4.04% പ്രോട്ടീന്‍ മാത്രമേ വരികയുള്ളൂ.
‘Village life in south india: Cultural Design and Environmental variation’എന്ന പുസ്തകത്തില്‍ അലെന്‍. ആര്‍. ബീല്‍സ് പറയുന്നതിങ്ങനെയാണ്.
In gross terms most people are farmers, most farmers raise grain, most people derive the bulk of their diet from grain & of their animal protein from milk (22)
പാവപ്പെട്ടവരുടെ പ്രധാന ഭക്ഷണമായി ഒരു മാംസത്തെയും ഇവിടെ എണ്ണുന്നില്ല.
ദളിതന്റെ ഭക്ഷണം 
പാവപ്പെട്ടവര്‍ എന്നുപയോഗിക്കുമ്പോള്‍ അവിടെ വംശീയമായ വേര്‍തിരിവ് സൃഷ്ടിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ ദളിതര്‍ എന്ന പ്രയോഗമാണ് പലരും നടത്തിയത്. ദളിതരുടെ ഭക്ഷണമായ ബീഫ് നിരോധിക്കുന്നത് ദളിതര്‍ക്കെതിരെയുള്ള വിവേചനമാണെന്നൊക്കെ പറഞ്ഞുനടക്കുന്നു. ബുദ്ധമതത്തില്‍നിന്നും ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാന്‍ കൂട്ടാക്കാത്ത ദളിതരെ അടിച്ചമര്‍ത്താന്‍ വേണ്ടി ബ്രാഹ്മണരുടെ ബുദ്ധിയിലുദിച്ചതാണത്രേ ഈ ഗോവധനിരോധനം.
എന്നാല്‍ ”The Untouchables: Who Were They And Why They Became Untouchables” എന്ന ഗ്രന്ഥത്തില്‍ ഡോ. ബി. ആര്‍. അംബേദ്കര്‍ പറയുന്നത്: ബുദ്ധമതക്കാര്‍ ഗോവധത്തെ എതിര്‍ത്തിരുന്നുവെന്നും ജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകരായതിനാലും പശു കൃഷിക്ക് ഏറ്റവും ഉപയോഗപ്രദമായ മൃഗമായതിനാലും അവരുടെ മനസ്സിന് ഗോവധത്തെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല എന്നുമാണ്.
ഗുപ്തരാജാക്കന്മാര്‍ ഗോവധനിരോധനം നടപ്പിലാക്കിയത് വര്‍ണവിവേചനത്തിന്റെ ഭാഗമായിരുന്നില്ല എന്നും ദളിതരുടെ സാമൂഹികനവോത്ഥാനത്തിന്റെയും ജാതീയതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളുടെയും മുദ്രയായി മാംസത്തെക്കാണിക്കുന്നതിനോട് തനിക്ക് വിയോജിപ്പാണുള്ളതെന്നും അംബേദ്കര്‍ തന്റെ ഗ്രന്ഥത്തിലൂടെ പറയുന്നു.
അംബേദ്കര്‍ തന്റെ തീസിസില്‍ എഴുതിയത് കാണുക.

ഹിന്ദുക്കളുടെ ഗോഭക്തി ഭൂരിഭാഗം വരുന്ന വൈദേശികര്‍ക്ക് എന്നും ഒരു സമസ്യയായിരുന്നു. അതിലുപരി, തങ്ങളുടെ പാതിവെന്തതും പരിപൂര്‍ണ്ണ പരാജയങ്ങളുമായ മതാശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്താനായി ഇന്ത്യയിലേക്ക് വന്നവര്‍ക്ക് അതിനായി ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതിനുള്ള സമര്‍ത്ഥമായ ഉപാധിയും അതായിരുന്നു. പ്രൂണ്ചെയ്യാത്ത മുന്തിരിയില്‍ നിന്നുണ്ടാക്കുന്ന വീഞ്ഞ് ദേവതകള്‍ക്ക് അര്‍പ്പിക്കരുതെന്നുള്ള റോമന്‍ വിശ്വാസത്തിന്റെ അടിത്തറ എത്രത്തോളം സാമ്പത്തിക ഭദ്രമാണോ അതുപോലെത്തന്നെയാണ് ഗോക്കളെ ആരാധിക്കുന്ന സമ്പ്രദായത്തിന്റെ തുടക്കവും. പശുക്കളും മറ്റു കന്നുകാലികളും കര്‍ഷകരുടെ ആത്മാവായാണ് നിലകൊള്ളുത്. കൃഷിനിലം ഉഴുന്നതിനുംമറ്റും അത്യന്താപേഷിതമായി നിലകൊള്ളുന്ന കാളകള്‍ ഉണ്ടാവണമെങ്കില്‍ അത് പശുവില്ലാതെ സാധ്യമല്ല. മാംസത്തിനുവേണ്ടി പശുവിനെ കൊല്ലുന്നവര്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ കാര്‍ഷിക സമൃദ്ധിയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. അത്രത്തോളം മഹത്തായ ഒരു ദീര്‍ഘവീക്ഷണത്തോടെയാണ് പ്രാചീന ഹൈന്ദവര്‍ ഗോമാംസം നിഷിദ്ധമാക്കിയതും ഗോഹത്യയെ തടഞ്ഞതും.(23)
ഗോവധം കൃഷിയെ തകര്‍ക്കുമെന്നും അത് ഇവിടത്തെ കര്‍ഷകരുടെ ജീവിതം വഴിമുട്ടിക്കുമെന്നും തിരിച്ചറിഞ്ഞ അംബേദ്കറുടെ ആകാഴ്ചപ്പാട് ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 48ന്റെ ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സില്‍ പ്രതിഫലിക്കപ്പെടുന്നത് കാണുക.
കൃഷിയും കന്നുകാലിവളര്‍ത്തലും ആധുനികവും ശാസ്ത്രീയവുമായ രീതിയില്‍ത്തന്നെ നടപ്പാക്കുന്നതിന് അതത് സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണം. പ്രത്യേകിച്ചും കന്നുകാലികളെ സംരക്ഷിക്കുന്നതിനും ഇനം മെച്ചപ്പെടുത്തുന്നതിനും അതുപോലെ പശുവിന്റെയും മറ്റ് പാലുല്പാദിപ്പിക്കുന്ന മൃഗങ്ങളുടെയും കൃഷിയ്ക്കുപയോഗിക്കുന്ന കന്നുകാലികളുടെയും വധത്തെ നിരോധിക്കുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം.(24)
ദളിതരുടെ ഉന്നമനത്തിനുവേണ്ടി മുന്നിട്ടിറങ്ങിയ മറ്റു രണ്ട് മഹാരഥന്മാരാണ് മഹര്‍ഷി ദയാനന്ദസരസ്വതിയും മഹാത്മാഗാന്ധിയും. ജാതിമതവേര്‍തിരിവുകളെ എതിര്‍ത്ത് തോല്പിച്ച് വേദങ്ങള്‍ ദളിതരെയും പഠിപ്പിക്കാനായി വേദത്തില്‍നിന്നുതന്നെ പ്രമാണം കാണിച്ചുകൊണ്ട് മുന്നിട്ടിറങ്ങിയ മഹര്‍ഷി ദയാനന്ദന്റെ കാഴ്ചപ്പാടുകളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടത് തൊട്ടുകൂടായ്മയ്‌ക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടമായിരുന്നുവെന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെടുന്നു.(25) ഇരുവരും ഗോസംരക്ഷണത്തിനുവേണ്ടി വാദിച്ചവരായിരുന്നു. പശു ഇല്ലാതായാല്‍ കൃഷി ഇല്ലാതാകുമെന്ന് മനസ്സിലാക്കിയ മഹര്‍ഷി ദയാനന്ദനാണ് 1882ല്‍ ഗോകൃഷ്യാദി രക്ഷിണീ സഭയ്ക്ക് രൂപം നല്‍കിയത്.
ദളിതരുടെ പ്രധാനഭക്ഷണം ബീഫാണോ എന്നതറിയാനായി ചിത്രം 6 നോക്കുക.
 
 
ഭാരതത്തില്‍ ദളിതരുടെ ജനസംഖ്യയില്‍ 81.14 ശതമാനവും 10 സംസ്ഥാനങ്ങളിലായിട്ടാണുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ് , പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ദളിതരില്‍ ബീഫ് കഴിക്കുന്നവര്‍ എത്ര ചുരുങ്ങിയ ശതമാനമാണെന്നു കാണുക.
മാത്രമല്ല, ബീഫ് കഴിക്കുന്നവരാണെന്ന് കരുതി അവരുടെ പ്രധാന പ്രോട്ടീന്‍ സ്രോതസ്സ് ബീഫ് ആണെന്നു പറയാനും കഴിയില്ല. ഉദാഹരണമായി പശ്ചിമബംഗാളിന്റെ കാര്യമെടുക്കുക. 12.1% ദളിതര്‍ ബീഫ് കഴിക്കുന്നവരാണ്.(26) എന്നാല്‍ പ്രോട്ടീന്‍ ലഭ്യതയുടെ കാര്യത്തില്‍, എല്ലാ മാംസവും മുട്ടയും മത്സ്യവും ചേര്‍ത്താല്‍ പോലും ഏറ്റവും പാവപ്പെട്ടവരായവര്‍ക്ക് അത് 5.95% പ്രോട്ടീന്‍ ലഭിക്കാനേ ഉപകരിക്കുന്നുള്ളൂ.(27)
ആന്ധ്രാപ്രദേശിലെ ദളിത വിഭാഗത്തില്‍പ്പെട്ട അമ്മമാരുടെയും കുട്ടികളുടെയും ഭക്ഷണത്തെ സംബന്ധിച്ച ഒരു പഠനത്തില്‍ പറയുന്നത്- പരമ്പരാഗതമയി ഭക്ഷിച്ചുവരുന്ന പദാര്‍ത്ഥങ്ങളായ ചോളം, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍നിന്നുമാണ് അവര്‍ക്ക് പ്രധാനമായും ഊര്‍ജ്ജം, പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി എന്നിവ കിട്ടുന്നത് എന്നാണ്. പരമ്പരാഗ രീതിയെ പിന്തുടര്‍ന്നവരില്‍ ഊര്‍ജ്ജം, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ കൂടുതല്‍ നല്ലരീതിയില്‍ കാണുന്നുവെന്നും പഠനത്തില്‍ പറയുന്നു.(28)

ഇന്ത്യയിലെ വിവിധ സംസ്ഥാണ്ടനങ്ങളിലെ ബീഫ് ഉപഭോഗമാണ് ചിത്രം 5ല്‍ കാണിച്ചിരിക്കുന്നത്. ബീഫ് ഉപഭോഗം കൂടുതലായിക്കാണുന്നത് കിഴക്കന്‍ ഇന്ത്യയിലാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ സിംഹഭാഗവും ബീഫ് ഭക്ഷിക്കുന്നവരല്ലെന്നാണ് ഇത് കാണിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ മാംസവിഭവങ്ങളില്‍ (മത്സ്യവും മുട്ടയുമുള്‍പ്പെടെ) നിന്നുമുള്ള പ്രോട്ടീന്‍ ശതമാനമാണ് പട്ടിക 1-ല്‍ കാണിച്ചിരിക്കുന്നത്. രണ്ടാമത്തെ കോളത്തിലേത് ശരാശരി ആണെങ്കില്‍ മൂന്നാമത്തെ കോളത്തില്‍ ഗ്രാമപ്രദേശങ്ങളിലുള്ളവരെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പത്താക്കിത്തിരിച്ചതില്‍ ഏറ്റവും കുറവ് വരുമാനമുള്ളവരുടെ (താഴെത്തട്ടിലുള്ളവരുടെ) ശതമാനക്കണക്കുകളാണ്.
ഇസ്ലാമിന്റെ ഗോവധനിരോധനം
ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയിലുള്ളവര്‍ ബീഫ് ഭക്ഷകരല്ലെന്നു മനസ്സിലാകും. മുസ്ലിം അധിനിവേശത്തോടെ ഇതിനു മാറ്റം വന്നു. എന്നാല്‍ ഇന്ന് മതേതരവാദികള്‍ പറയുംപ്രകാരം ബീഫ് മുസ്ലീങ്ങളുടെ ഭക്ഷണസംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായിരുന്നില്ല. കാരണം അറേബ്യയില്‍ പണ്ട് ബീഫ് ലഭ്യത വളരെക്കുറവായിരുന്നു.(29) എന്നാല്‍ ഇവിടെ പശുക്കള്‍ സുലഭമായതിനാലും തങ്ങളുടെ മതഗ്രന്ഥമനുസരിച്ച് പശുവിനെ കൊല്ലുന്നത് നിഷിദ്ധമല്ലാത്തതിനാലും അവര്‍ പശുവധം തുടങ്ങി. എന്നാല്‍ ഇത് മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തി. അതിന്റെ പേരില്‍ സംഘര്‍ഷങ്ങളുണ്ടായി. അതിനാല്‍ത്തന്നെ മുഗള്‍ഭരണാധിപരില്‍ അധികംപേരും ഗോവധനിരോധനം ഭാരതത്തില്‍ നടപ്പാക്കിയവരായിരുന്നു. തന്റെ മകനായ ഹുമയൂണിനെഴുതിയ കത്തില്‍ മറ്റു മതങ്ങളെയും നമ്മള്‍ മാനിക്കണം എന്നും അതിനാല്‍ത്തന്നെ നിന്റെ ഭരണകാലത്തും ഗോവധം നിയമത്താല്‍ നിരോധിക്കണം എന്നും ഉപദേശിക്കുന്ന ബാബറെ കാണാം.(30) മൈസൂര്‍ ഭരിച്ച ഹൈദര്‍ അലിയുടെ നിയമമനുസരിച്ച് ഗോവധം നടത്തുന്നവരുടെ കൈ വെട്ടി മാറ്റുമായിരുന്നു.(31) എന്നാല്‍ ഈ മതസൗഹാര്‍ദ്ദം തകര്‍ക്കപ്പെട്ടത് ബ്രിട്ടീഷുകാരുടെ വരവോടെയായിരുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയൊരുക്കിയ റോബര്‍ട്ട് ക്ലൈവായിരുന്നു ഭാരതത്തിലെ ആദ്യത്തെ അറവുശാല തുടങ്ങിയത്. പ്രതിദിനം 30000ത്തോളം മൃഗങ്ങള്‍ അവിടെ വധിക്കപ്പെട്ടു.(32) ഗോവധം ആയുധമാക്കി ബ്രിട്ടീഷുകാര്‍ ഹിന്ദു-മുസ്ലിം-സിഖ് മതസ്ഥര്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ബ്രിട്ടനില്‍നിന്ന് ഭാരതത്തില്‍ വ്യാപാരത്തിനായി ഏറ്റവും ആദ്യമായി എത്തിയവരില്‍ പ്രമുഖനായ റാല്‍ഫ് ഫിച്ച് 1580ല്‍ തന്റെ കത്തിലെഴുതിയ വരികള്‍ കാണുക:
They(Indians) have a very strange order among them. They worship cow & esteem much of the cow dung to paint the wall of their houses. They will kill nothing, not much as a louse, for them hold it a sin to kill anything. Thus eat no flesh but live by roots and rice and milk.(33)
അതായത് ഭാരതത്തിലെ പൊതുജനം ബീഫ് എന്നല്ല ഏതെങ്കിലുമൊരു തരം മാംസമോ, മത്സ്യമോ, മുട്ടയോ ഒന്നും കഴിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം.
മുന്നില്‍ ദളിതന്‍ പിന്നില്‍.?  
ബീഫ് സംസ്‌കാരം ഹിന്ദുമതസ്ഥര്‍ ക്രിസ്ത്യാനികളില്‍നിന്നും കടംകൊണ്ടതാണ് എന്ന് RNCC2002 ല്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുളള ഇന്ത്യയിലെ സംസ്ഥാനങ്ങളാണ് പട്ടിക 2-ല്‍ കൊടുത്തിരിക്കുന്നത്.
നേരത്തെ കാണിച്ച പട്ടിക 1-മായി ഇതിനെ താരതമ്യം ചെയ്യുക. ഏറ്റവും കൂടുതല്‍ മാംസോപഭോഗമുള്ള സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള സംസ്ഥാനങ്ങളുമെന്ന് മനസ്സിലാക്കാം. ദളിതരെന്ന പ്രയോഗത്തില്‍ അവരെല്ലാം ഹിന്ദുക്കളാണെന്നര്‍ത്ഥമില്ല. ക്രിസ്ത്യാനികളില്‍ 70-80% പേരും ദളിതരാണത്രേ!(34) അതായത് ദളിതര്‍ക്ക് വേണ്ടിയെന്ന് വാദിക്കുന്ന പുരോഗമനവാദികളും മതേതരവാദികളും യഥാര്‍ത്ഥത്തില്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ക്രിസ്ത്യന്‍താല്പര്യങ്ങളാണെന്നു സാരം.

ഭാരതത്തിലെ ഹിന്ദു-സിഖ്-ബുദ്ധ-ജൈന മതങ്ങളെല്ലാം ഗോമാംസഭക്ഷണത്തെ അനുകൂലിക്കാത്തവരാണ്. ഭാരതത്തിലെ മൊത്തം ദളിതരെ മതാടിസ്ഥാനത്തില്‍ തരം തിരിച്ചിരിക്കുകയാണ് ചിത്രം 7-ലെ പൈഡയഗ്രത്തില്‍. ഇതില്‍നിന്നും ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നും മൊത്തം ദളിതസമുദായത്തിലേക്കുള്ള പങ്ക് വെറും 2.6% മാത്രമാണെന്ന് കാണാം. RNCC യില്‍ സ്വീകരിച്ച പ്രകാരം ക്രിസ്ത്യന്‍-മുസ്ലിം വിഭാഗത്തിലെ ബീഫ് കഴിക്കാത്തവരും മറ്റു മതങ്ങളിലെ ബീഫ് കഴിക്കുന്നവരും തമ്മിലുള്ള കണക്കുകള്‍ പരസ്പരം ബാലന്‍സ് ചെയ്യുമെന്ന് അനുമാനിച്ചാല്‍ത്തന്നെ മൊത്തം ദളിതരില്‍ 88.56 ശതമാനവും ബീഫ് ഭക്ഷിക്കുന്നവരല്ലെന്നു മനസ്സിലാക്കാം. പാവപ്പെട്ടന്റെയും ദളിതന്റെയും ഇസ്ലാമിന്റെയും പ്രധാനഭക്ഷണമാണ് ബീഫെന്നും അത് നിരോധിക്കുന്നത് സവര്‍ണ്ണാധിപത്യത്തിന്റെയും വര്‍ഗീയതയുടെയും ഭാഗമാണെന്നുമുള്ള ആധുനിക ബുദ്ധിജീവികളുടെ കണ്ടെത്തല്‍ എത്രത്തോളം ബാലിശവും ഉദ്ദേശ്യശുദ്ധി ലവലേശമില്ലാത്തതുമാണെന്നുള്ളതില്‍ ഇനിയെന്താണ് സംശയിക്കാനുള്ളത്.


17. “Number and Percentage of Population Below Poverty Line”. Reserve Bank of India. 2012.
18. FAO 2013, Current Worldwide Annual Meat Consumption per capita, Livestock and Fish Primary Equivalent, Food and Agriculture Organization of the United Nations.
19. Nutritional Intake in India, 2009-10. NSS 66th Round.
20. Ibid.
21. Ibid.
22. “Village life in south india: Cultural Design and Environmental variation”, Alan R. Beals, Aldine, 1974.
23. Dr. Babasaheb Ambedkar: Writings and Speeches Vol.12,Education Department, Government of Maharashtra, 1993.
24. Article 48, Part IV-Directive Principles of State Policy, The Constitution of India.
25. Dayanand Commemoration Volume(1993),Har Bilas Sarda,P.1.
26. “Beef Eating Dalits-Where are they?”,Swarajya Magazine,June 2 2015.
27. Nutritional Intake in India, 2009-10. NSS 66th Round.
28. Schmid MA, Salomeyesudas B, Satheesh P, Hanley J, Kuhnlein HV.,Intervention with traditional food as a major source of energy, protein, iron, vitamin C and vitamin A for rural Dalit mothers and young children in Andhra Pradesh, South India., Asia Pac J Clin Nutr. 2007;16(1):84-93.
29. RNCC-2002.
30. S.M. Jaffar (1936). The Mughal Empire from Babar to Aurangzeb (First ed.). Kissa Khani, Peshawar: S. Muhammad Sadiq Khan. pp. 23–24.
31. “Mohd. Hanif Quareshi & Others vs The State Of Bihar”. Indiankanoon.org.
32. Knapp, Stephen (2009). Crimes Against India: and the Need to Protect Need to Protect Its Ancient Vedic Tradition. iUniverse. pp. 63; 101
33. A General Collection of the Best and Most Interesting Voyages and Travels in All Parts of o the World,Vol.9,P.408.
34. Struggle for justice to Dalit Christians By Brojendra Nath Banerjee, Page 42: “At stake is the fate of 16 million Christians of SC origin, who form 70-80 percent of the Christians in the country”

No comments: