Tuesday, October 13, 2015

പൂത്ത പട്ടികള്‍ മാത്രം....

2015-09-27 പ്രസന്നകുമാര്‍
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും; അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം... എന്ന കവി ഭാവന ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രമാണ്. പകരം ഇങ്ങനെ പാടാം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും; അവിടെല്ലാം     പൂത്ത പട്ടികള്‍ മാത്രം....
കടിക്കാന്‍ വരുന്ന പട്ടി
യെ ഒന്ന് കല്ലെടുത്തെറിയുക എന്നത് ശരാശരി മലയാളിയുടെ ഒരു ശീലം മാത്രമാണ്. എന്നാല്‍ ആ ശീലം മാറ്റിയില്ലേല്‍ ജയിലിലാകും. അതും കൊലക്കുറ്റത്തിന്... നമ്മളെറിയുന്ന കല്ല് അബദ്ധവശാല്‍ പട്ടിയുടെ പുറത്ത് കൊണ്ട് അത് ചത്താല്‍ ഉറപ്പായും കേസെടുക്കണമെന്ന് ഡിജിപിയുടെ ഓര്‍ഡറുമുണ്ട്. നായ്ക്കളെ കൊല്ലുന്നതിനെതിരെ രഞ്ജിനി ഹരിദാസിനപ്പോലുള്ളവര്‍ മുമ്പേതന്നെ രംഗത്തുണ്ട്. അതോടെ നായ്ക്കളെ കൊല്ലാനും വയ്യ വളര്‍ത്താനും വയ്യ എന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. പൊതുജനമാകട്ടെ ഏത് സമയവും ഒരു പട്ടികടി പ്രതീക്ഷിച്ച് ഭയാനകമായ അവസ്ഥയിലുമാണ്. കേരളത്തില്‍ ദിവസം തോറും രണ്ടായിരത്തോളം പേരെ പട്ടികടിക്കുന്നു എന്നാണ് ഔദ്യോഗിക വിലയിരുത്തല്‍.ഇങ്ങനെ കേരളത്തിലെ തെരുവോരങ്ങള്‍ നായ്ക്കളെ കൊണ്ട് നിറയുന്ന ഈ അവസരത്തിലാണ് (28-09-2015) ലോക റാബിസ് ദിനം എത്തുന്നത്. ഈ റാബിസ് ദിനത്തില്‍ ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ നമ്മള്‍ മനസിലാക്കണം. ലോകത്തില്‍ ഒരോ വര്‍ഷവും ശരാശരി 59,000 പേര്‍ പേ വിഷബാധ ഏറ്റ് മരിക്കുന്നു എന്നാണ് കണക്ക്. അതായത് പത്ത് മിനിറ്റില്‍ ഒരാള്‍ മരിക്കുന്നു എന്ന് സാരം.

ഈ 59,000ല്‍ 25,000 പേരും മരിക്കുന്നത് ഇന്ത്യയിലാണ്. അതായത് പേവിഷ ബാധയേറ്റ് ലോകത്തില്‍ മരിക്കുന്നവരില്‍ 40 മുതല്‍ 50 ശതമാനം വരെയുള്ളവരും ഇന്ത്യക്കാരാണ്. എന്നാല്‍ ആശ്വാസത്തിന് വക നല്‍കിക്കൊണ്ട് വെറും അന്‍പതിന് താഴെ ആള്‍ക്കാര്‍ മാത്രമേ കേരളത്തില്‍ പ്രതിവര്‍ഷം പേവിഷ ബാധയേറ്റ് മരിക്കുന്നുള്ളു. ഇതിന് പ്രധാന കാരണം പേ വിഷ ബാധയെ പറ്റിയുള്ള സാധാരണ ജനത്തിന്റെ കാഴ്ചപ്പാടാണ്.

ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുള്ള കേരളത്തില്‍ പേ വിഷ ബാധയ്‌ക്കെതിരെയുള്ള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമാണ്. ഒരു വര്‍ഷത്തില്‍ 12 കോടി രൂപയുടെ റാബിസ് മരുന്നുകളാണ് സര്‍ക്കാര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്നും വാങ്ങുന്നത്. എല്ലാ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും കൂടി 350 കോടി മാത്രം ബജറ്റ് ഉള്ളപ്പോഴാണ് ഈ 12 കോടി അതായത് 3 ശതമാനം പേ വിഷ ബാധയ്‌ക്കെതിരെയുള്ള മരുന്നുകള്‍ക്ക് ചെലവാക്കുന്നത്. എന്നാല്‍ പട്ടികടിക്കുന്നവരെ എല്ലാവരേയും കൂടി ചികിത്സിച്ചാല്‍ അത് 50 കോടിയില്‍ അധികം വരും.

പട്ടി കടിച്ചാല്‍ എന്ത് ചെയ്യണം?
നമ്മള്‍ എങ്ങനെയൊക്കെ ശ്രദ്ധിച്ചാലും പട്ടി കടിച്ചാല്‍, അത് ശ്രദ്ധിക്കണം. പ്രത്യേകിച്ചും കടിച്ച പട്ടിക്ക് പേ വിഷമുണ്ടോ എന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത ഈ കാലത്ത്. അതിനാല്‍ എത്ര വിശ്വസ്തനായ പട്ടി കടിച്ചാലും, മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസാരമായി കാണരുത്. ആദ്യമായി കടിച്ച ഭാഗം സോപ്പുപയോഗിച്ച് നന്നായി തേച്ച് കഴുകുക. പേ വിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്. ഇങ്ങനെ സോപ്പുപയോഗിച്ച് കഴുകിയാല്‍ 99 ശതമാനം അണുക്കളും ഇല്ലാതാകുന്നു.

ഇനി വേണ്ടത് ഒട്ടും വൈകാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുക. അവിടെ മാത്രമേ പേ വിഷത്തിനുള്ള മരുന്നുള്ളൂ. സാധാരണ ആഴത്തില്‍ മുറിവുണ്ടെങ്കില്‍ അത് പേപ്പട്ടിയുടെ കടിയാകുമെന്നാണ് നിഗമനം. എങ്കിലും ഏത് തരം പട്ടി കടിച്ചാലും പേ വിഷ ബാധയ്ക്കുള്ള ഇന്‍ജക്ഷനാണ് എടുക്കുക.

ലൂയി പാസ്റ്റര്‍ കണ്ടുപിടിച്ച പൊക്കിളിന് ചുറ്റുമുള്ള ഇഞ്ചക്ഷനല്ല ഇപ്പോള്‍ എടുക്കുന്നത്. അതിനാല്‍ തന്നെ പേടിയും വേണ്ട. ആധുനിക     രീതിയില്‍ വികസിപ്പിച്ചെടുത്ത ആന്റി റാബിസ് വാക്‌സിന്‍, ആന്റി റാബിസ് സിറിന്‍ എന്നീ കുത്തിവയ്പ്പുകളാണ് ഇപ്പോള്‍ എടുക്കുന്നത്. സാധാരണ പട്ടിയുടെ കടിയെന്ന് സംശയിച്ചാല്‍ ആന്റി റാബിസ് വാക്‌സിന്‍ കയ്യില്‍ കുത്തിവയ്ക്കുന്നു. എന്നാല്‍ മുറിവ് ആഴത്തിലായാല്‍ ആന്റി റാബിസ് സിറിന്‍ പട്ടി കടിച്ച മുറിവില്‍ കുത്തി വയ്ക്കുന്നു. ഈ വാക്‌സിനുകളെല്ലാം പേപ്പട്ടിയുടെ വൈറസിനെ കൊന്നാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഒരു മാസത്തിനിടെ 4 ഡോസ് കുത്തിവയ്പ്പുകളാണ് എടുക്കുന്നത്. ആഹാര ക്രമത്തില്‍ ഒരു പഥ്യവും നോക്കേണ്ട കാര്യവുമില്ല.
 പട്ടികടിയേറ്റാല്‍ 90 ദിവത്തിനുള്ളില്‍ പേ വിഷം ഏല്‍ക്കുമെന്നത് ഇപ്പോള്‍ പഴങ്കഥയാണ്. പട്ടി കടിച്ച് 4 വര്‍ഷത്തിന് ശേഷവും പേവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഏത് പട്ടി കടിച്ചാലും അല്‍പം ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഭീകരമാകും അവസ്ഥ.
 പ്രസന്നകുമാര്‍

No comments: