Wednesday, October 14, 2015

എസ് എന്‍ ട്രസ്റ്റ

എസ് എന്‍ ട്രസ്റ്റിനു കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി നടേശന്‍ കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഒരുങ്ങുന്നു, വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തലയാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ നടക്കാന്‍ സാധ്യതയുള്ള അന്വേഷണത്തിനു പിന്നില്‍ എന്‍എസ്എസിന്റെ കരങ്ങളുണ്ടെന്ന് സൂചനയുണ്ട്. എന്‍എസ് എസ് നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ചെന്നിത്തല. 

വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ വിരുദ്ധ പക്ഷമാണ്. അന്വേഷണത്തെ സിപിഎമ്മും കോണ്‍ഗ്രസും സര്‍വാത്മനാ സ്വാഗതം ചെയ്യും. സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച തനിക്ക് വെള്ളാപ്പള്ളിയെ എങ്ങനെ ഒഴിക്കാനാവുമെന്നായിരിക്കും ചെന്നിത്തല ചോദിക്കുക.

ആദ്യം നടക്കുന്നത് ക്വിക്ക് വെരിഫിക്കേഷനാണ്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ് എന്‍ഡിപി യോഗം അധ്യാപക നിയമനത്തിന് ലക്ഷങ്ങള്‍ വാങ്ങുന്നുണ്ട്. ഇത് കോഴയായല്ല വാങ്ങുന്നത് പകരം സംഭാവനയാണ്. എന്നാല്‍ സംഭാവനയ്ക്ക് രസീത് നല്‍കാറില്ല. സംഭാവനയായാല്‍ രസീത് വേണമെന്നാണ് ചട്ടം. ഇത്തരത്തില്‍ പിരിഞ്ഞു കിട്ടുന്ന പണമാണ് സ്‌കൂളുകളുടെയും കോളേജുകളുടെയും വികസനത്തിന് ഉപയോഗിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റിയും എം ഇ എസുമൊക്കെ ഇത്തരത്തില്‍ ലക്ഷങ്ങള്‍ വാങ്ങുന്നുണ്ട്. ക്രൈസ്തവ മാനേജ്‌മെന്റുകളും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്.

വെള്ളാപ്പള്ളിയെ ഒതുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഒതുങ്ങാന്‍ ഒരിക്കലും വെള്ളാപ്പള്ളി തയ്യാറാവുകയില്ല. പണം വാങ്ങുന്നത് രഹസ്യമല്ലെന്ന നിലപാട് സ്വീകരിക്കും, ട്രസ്റ്റിന്റെ സ്‌കൂളില്‍ പഠിപ്പിക്കുന്നവരും ജോലി ചെയ്യുന്നവരും തങ്ങള്‍ കോഴ നല്‍കിയതായി പറയാത്തിടത്തോളം കാലം ചെന്നിത്തലയ്ക്ക് നടേശന്‍ മുതലാളിയെ ഒരു ചുക്കും ചെയ്യാനാവില്ല. ചെന്നിത്തലയെ മന്ത്രിയാക്കാതിരിക്കാന്‍ വെള്ളാപ്പള്ളി നടത്തിയ നീക്കങ്ങള്‍ ചെന്നിത്തലയ്ക്ക് അറിയുകയും ചെയ്യാം.

വെള്ളാപ്പള്ളിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വന്നാല്‍ മാനേജ്‌മെന്റുകള്‍ ഒന്നാകെ പ്രകോപിക്കപ്പെടും എന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളും ധാരാളമുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്ന് കണ്ടറിയാം.

No comments: