Tuesday, October 13, 2015

വീലര്‍ ദ്വീപിന് ഡോ. അബ്ദുള്‍ കലാമിന്റെ പേര്

വീലര്‍ ദ്വീപിന് ഡോ. അബ്ദുള്‍ കലാമിന്റെ പേര് നല്‍കി
Friday 4th of September 2015 07:25:07 PM

ഭുവനേശ്വര്‍: ഭാരതത്തിന്റെ നിര്‍ണായകമായ നിരവധി മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് വേദിയായ ഒഡീഷയിലെ വീലര്‍ ദ്വീപ് ഇനി അറിയപ്പെടുക മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പേരില്‍. കലാമിനോടുള്ള ആദരസൂചകമായിട്ടാണ് ദ്വീപിന് അ്‌ദ്ദേഹത്തിന്റെ പേര് നല്‍കിയത്. 

ഒഡീഷ സര്‍ക്കാരിന്റേതാണ് തീരുമാനം. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വീലര്‍ ദ്വീപ്. ഭാരതത്തിന്റെ മിസൈല്‍ വികസന പദ്ധതികളില്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുള്ള ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അബ്ദുള്‍ കലാം. അദ്ദേഹം അറിയപ്പെട്ടിരുന്നതുപോലും ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നായിരുന്നു. 

വീലര്‍ ദ്വീപിന് കലാമിന്റെ പേര് നല്‍കണമെന്ന് അദ്ദേഹത്തിന്റെ മരണശേഷം പല കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ടായിരുന്നു. കലാമിന് ഏറെ പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു ഇവിടം. തീയറ്റര്‍ ഓഫ് ആക്ഷന്‍ എന്നാണ് അദ്ദേഹം വീലര്‍ ദ്വീപിനെ വിശേഷിപ്പിച്ചിരുന്നത്.


 രാഷ്ട്രത്തിന്റെ ഭാവി യുവാക്കളിലാണെന്ന് വിശ്വസിച്ചിരുന്ന ഡോ. കലാം സംവദിച്ചതേറെയും യുവാക്കളോടാണ്. ജീവിതത്തെക്കുറിച്ച് ഏറ്റവും സുന്ദരമായ സ്വപ്‌നം കാണാന്‍ അവരെ പഠിപ്പിച്ചതും അദ്ദേഹമാണ്. ജീവിതത്തിന്റെ സമസ്തമേഖലയിലും ഉള്ളവര്‍ക്കായി കലാം തന്റെ വാക്കുകളെ കരുതി. ആ വാക്കുകളിലൂടെ, അദ്ദേഹത്തിന്റെ ശാശ്വത ഓര്‍മകളിലേക്ക്... 
************
നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ നിങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കണം. നിങ്ങള്‍ക്ക് ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍, ആ ലക്ഷ്യം നേടാന്‍ സമര്‍പ്പിതമായൊരു മനസ്സുണ്ടാവണം. സ്രഷ്ടാവായ ഈശ്വരന്‍ നമ്മുടെ മനസ്സിലും വ്യക്തിത്വത്തിലും അസാധാരണമായ ശക്തിയും കഴിവും നിറച്ചിരിക്കുന്നു. പ്രാര്‍ത്ഥന ഈ ശക്തിയെ തൊട്ടുണര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യും. മഹാനായ സ്വപ്‌നദര്‍ശിയുടെ സ്വപ്‌നങ്ങളും എല്ലായ്‌പ്പോഴും അതിവിശിഷ്ടമായിരിക്കും. നമ്മുടെ ഇന്ന് എന്നത് ത്യജിക്കാന്‍ തയ്യാറായാല്‍ നമ്മുടെ കുട്ടികള്‍ക്കായി നല്ലൊരു നാളെ നല്‍കാം ശ്രേഷ്ഠത എന്നത് നിരന്തരമായ പ്രക്രിയയാണ്. ആകസ്മികമല്ല. ലോകത്തിന് മുന്നില്‍ ഭാരതത്തിന് നിവര്‍ന്നുനില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ആരും നമ്മെ ബഹുമാനിക്കില്ല. ഈ ലോകത്തില്‍ ഭയത്തിന് യാതൊരു സ്ഥാനവുമില്ല. ശക്തിമാത്രമേ ബഹുമാനിക്കപ്പെടൂ. സര്‍ഗശേഷിയാണ് ഭാവിയിലെ വിജയത്തിന്റെ താക്കോല്‍. പ്രാഥമിക വിദ്യാഭ്യാസ സമയത്ത് കുട്ടികളിലേക്ക് ഈ ശേഷി പകര്‍ന്നു നല്‍കേണ്ടത് അധ്യാപകരാണ്. ജീവിതമെന്നത് അത്യന്തം ദുഷ്‌കരമായ ഒരു കളിയാണ്. അതില്‍ വിജയി ക്കാന്‍ ജന്മാവകാശമായ വ്യക്തിത്വം നിലനിര്‍ത്തിയേ സാധിക്കൂ. ലോകജനതയില്‍ പകുതിയും ജീവിക്കുന്നത് ഗ്രാമീണ മേഖലയിലും ദാരിദ്ര്യത്തിലുമാണ്. ഇൗ അസമത്വമാണ് ലോകത്തിന്റെ പലഭാഗത്തുമുള്ള അതിക്രമങ്ങള്‍ക്കും അസ്വസ്ഥതയ്ക്കും ഒരു കാരണം. നമ്മുടെ യുവതലമുറയ്ക്കായി അഭിവൃദ്ധിയുള്ള, സുരക്ഷിതമായ ഭാരതത്തെ നല്‍കിയെങ്കിലേ നാം ഓര്‍മിക്കപ്പെടൂ. ഒരു വിദ്യാര്‍ത്ഥിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവസവിശേഷത അവരുടെ ചോദ്യങ്ങളാണ്. അവരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കുക. ഞാന്‍ ഒരു നേതാവിനെ നിര്‍വചിക്കാം. അദ്ദേഹത്തിന് കാഴ്ച്ചപ്പാടും അഭിനിവേശവും ഉണ്ടായിരിക്കണം. ഒരു പ്രശ്‌നത്തിലും പതറരുത്. പകരം, എങ്ങനെ അതിനെ തോല്‍പ്പിക്കാമെന്ന് അറിഞ്ഞിരിക്കണം. ഏറ്റവും മുഖ്യം, അദ്ദേഹത്തിന് സമന്വയത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. യുവാക്കളോടുള്ള എന്റെ സന്ദേശം ഇതാണ്. വ്യത്യസ്തമായി ചിന്തിക്കുവാന്‍ ആര്‍ജവം വേണം. ആരും എത്തിപ്പെടാത്ത പാതയിലൂടെ സഞ്ചരിക്കണം പുതിയ കണ്ടെത്തലിനു കഴിയണം. അസാധ്യമായതിനെ കണ്ടെത്തുകയും പ്രശ്‌നങ്ങളെ കീഴ്‌പ്പെടുത്തി വിജയിക്കുകയും വേണം. രാജ്യത്തെ അഴിമതിയില്ലാതാക്കാന്‍ മൂല്യങ്ങളാണ് വേണ്ടത്. അമ്മ, അച്ഛന്‍, അധ്യാപകര്‍ ഇവര്‍ വിചാരിച്ചാല്‍ ഒരു വ്യത്യസ്തത കൊണ്ടുവരാനാവും.’ 
*********
പരീക്ഷീച്ചു, നിരീക്ഷിച്ചു, പരിശീലിപ്പിച്ചു 
--------------------------------------
പരീക്ഷണ ശാലയില്‍നിന്നും ജനമധ്യത്തിലേക്കിറങ്ങിയ ഡോ. എ.പി.ജെ.അബ്ദുള്‍ കലാം പിന്നെ എന്നെന്നും ജനഹൃദയങ്ങളിലായിരുന്നു. ജീവന്‍ വെടിഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മരിക്കുകയേയില്ല. ആകാശത്തിന്റെ അനന്തതയും ആ അനന്തതയുടെ നീലിമയും സ്വപ്‌നം കണ്ട ശാസ്ത്രജ്ഞന്‍ ലളിതജീവിതവും ഉയര്‍ന്നചിന്തയുമെന്ന തത്വത്തിന്റെ മൂര്‍ത്തിയായിരുന്നു. അഗ്‌നിച്ചിറകിലേറുന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എന്ത് എങ്ങനെ ചെയ്യണമെന്ന് സ്വന്തം ജീവിതംകൊണ്ട് പുതുതലമുറയ്ക്ക് സന്ദേശം നല്‍കിയ അദ്ദേഹം എന്നും കുട്ടികളുടെ കൂട്ടുകാരനായി. റോക്കറ്റുകളുടെ ലോകത്തുനിന്ന് രാഷ്ട്രപതിഭവനിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ അദ്ദേഹം കൂടെക്കൂട്ടിയത് ഭാരതജനതയുടെ ഹൃദയംതന്നെയായിരുന്നു. ഏറ്റവുംജനകീയനായ ആദ്യ രാഷ്ട്രപതിയെന്ന പേരു നേടിയ കലാം രാഷ്ട്രപതിഭവനില്‍ പരീക്ഷണ ശാലതുറന്നു. അവിടെ വരുത്തിയ ജനകീയമാറ്റങ്ങള്‍ പില്‍ക്കാലത്ത് രാഷ്ട്രപതിഭവന്റെ പ്രവര്‍ത്തന ഘടനതന്നെ മാറ്റിമറിച്ചു. പരീക്ഷിച്ചു, നിരീക്ഷിച്ചു, അതെല്ലാം അദ്ദേഹം ജനങ്ങളെ പരിശീലിപ്പിച്ചു. 2002 ജൂലൈ 25-ന് രാഷ്ട്രപതിയായി ഡോ. അബ്ദുള്‍ കലാം വന്നത് വലിയൊരു മാറ്റവുംകൊണ്ടാണ്. രാഷ്ട്രപതിയെന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കു തുല്യം ചാര്‍ത്തുന്നയാളെന്നു മാത്രമായിരുന്നു അതുവരെ ധാരണ. എന്നാല്‍ രാഷ്ട്രപതിപദത്തിനും രാഷ്ട്രപതിയുടെ വ്യക്തിത്വത്തിനും പുതിയ മാനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം. ശാസ്ത്രജ്ഞനായിരുന്ന ഡോ. എപിജെ ഒരിക്കല്‍ പറഞ്ഞു, താന്‍ മിസൈല്‍ ശാസ്ത്രവിദ്യ കൈകാര്യം ചെയ്തുവെങ്കിലും ആകാശത്തേക്കു കുതിക്കുന്ന റോക്കറ്റുകളുടെ ലക്ഷ്യം കാണലിനേക്കാള്‍ ഏറെ ആഹ്ലാദിപ്പിച്ചത് റോക്കറ്റു നിര്‍മ്മാണ വസ്തുക്കള്‍കൊണ്ട് ഭാരംകുറഞ്ഞ കൃത്രിമക്കാല്‍ നിര്‍മ്മിച്ച് അംഗപരിമിതരെ സഹായിക്കാന്‍ കഴിഞ്ഞപ്പോഴാണെന്ന്. കണ്ടുപിടിത്തങ്ങള്‍ ജനോപകാരപ്രദമായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. രാഷ്ട്രപതിയായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചശേഷം ന്യൂദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയാണെന്ന് പ്രമോദ് മഹാജന്‍ പറയുന്നു. രാഷ്ട്രപതിഭവനില്‍ എനിക്ക് സാധാരണ മനുഷ്യര്‍ക്കുവേണ്ടിയുള്ള ശാസ്ത്ര-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവുമോ എന്നു ഞാന്‍ ചോദിച്ചു. അത് പ്രധാനമന്ത്രി വാജ്‌പേയി സമ്മതിച്ചു. അതിന് തടസമില്ലെന്നു മാത്രമല്ല, അവസരങ്ങളും സൗകര്യങ്ങളും എത്രവേണമെങ്കിലും ഉണ്ടാക്കാമെന്ന് ഉറപ്പും നല്‍കി. എനിക്ക് രാഷ്ട്രീയമറിയില്ല, പക്ഷേ, രാഷ്ട്രം എങ്ങനെയാവണമെന്നറിയാം. അതു ഞാന്‍ പറയാം”. പിന്നെ അദ്ദേഹം അതു വിവരിച്ചു. രാഷ്ട്രപതി ഡോ. കലാമിന്റെ സ്വപ്‌നവും പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ സങ്കല്‍പ്പവും ചേര്‍ന്നു രൂപം കൊടുത്തതായിരുന്നു ഭാരതത്തിന്റെ വിഷന്‍ 2020യും മിഷന്‍ 2010-ഉം. ഭാരതം 2020-ല്‍ വിശ്വ വിജയിയാകുമെന്ന് ഡോ. കലാം പ്രവചിച്ചിരുന്നു. അതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. രാജ്യമെമ്പാടും കിട്ടിയ വേദികളിലെല്ലാം അതു വിശദീകരിച്ചു, പ്രചരിപ്പിച്ചു. അവസാന മുഹൂര്‍ത്തവും അദ്ദേഹം ജനങ്ങളോട്, തന്റെ പ്രിയകൂട്ടുകാരായ വിദ്യാര്‍ത്ഥികളിലൂടെ സംവദിക്കുകയായിരുന്നുവല്ലോ.പരാതികളേയില്ലാതെ, പരിശ്രമങ്ങള്‍ക്കു മുടക്കമില്ലാതെ, ലക്ഷ്യം സ്വപ്‌നം കാണുകയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയും പ്രസംഗവും പ്രയോഗവും സഫലമാക്കുകയും ചെയ്ത് ജീവിതം രാഷ്ട്രത്തിനു സമര്‍പ്പിച്ച ഡോ. അബ്ദുള്‍ പക്കീര്‍ ജൈനു ലബ്ദീന്‍ അബ്ദുള്‍ കലാം ദിവംഗതനായി, ജനകോടികളുടെ ശാശ്വത സ്മരണയിലൂടെ അമരനായി






No comments: