Wednesday, September 17, 2014

കമിതാക്കള്‍


കമിതാക്കള്‍ ഒളിച്ചോടുന്നത്‌ കുറ്റകരമല്ലെന്ന്‌ കേരള ഹൈക്കോടതി. കാമുകീകാമുകന്മാര്‍ ഒളിച്ചോടുന്നതിനെ കുറിച്ച്‌ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും പോലീസിന്‌ അധികാരമില്ലെന്നും ഉത്തരവില്‍ പറയുന്നു.

കോഴിക്കോട്‌ കുറ്റിയാടി സ്വദേശികളായ കമിതാക്കള്‍ സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ എബ്രഹാം ജോസഫിന്റെ ഉത്തരവ്‌. ഗൗതം സുധാകരനും അനിഷിദ അബ്‌ദുള്‍ അസീസുമാണ്‌ ഒളിച്ചോടിയത്‌. അനിഷിദ കോളേജ്‌ ഹോസ്റ്റലില്‍ നിന്നും മുങ്ങിയെന്നാരോപിച്ച്‌ അവരുടെ പിതാവാണ്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌. ജനുവരി 27 നായിരുന്നു സംഭവം. പരാതിയില്‍ ഗൗതമിന്റെ പേരുണ്ടായിരുന്നില്ല. സാധാരണ പരാതികള്‍ കൈകാര്യം ചെയ്യുന്ന മട്ടില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. കേരള പോലീസ്‌ ആക്‌റ്റില്‍ ഒരു പരാതി ലഭിച്ചാല്‍ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിയമമുണ്ട്‌. അതനുസരിച്ച്‌ അന്വേഷണം പുരോഗമിക്കവെ കമിതാക്കള്‍ തങ്ങള്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയിലെത്തി.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കി. കാമുകിയും കാമുകനും ഒളിച്ചോടിയതിനകത്ത്‌ കുറ്റകൃത്യങ്ങളില്ലെന്നും അതിനാല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഇത്തരം നിസാരമായ കേസുകളില്‍ പോലീസ്‌ ഇടപെടരുതെന്ന്‌ ഉപദേശിക്കാനും കോടതി മറന്നില്ല. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പ്രണയാതുരരായിരുന്നുവെന്നും അവര്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചെന്നുമുള്ള കേസില്‍ എന്ത്‌ കുറ്റകൃത്യമാണുള്ളതെന്നും കോടതി ചോദിച്ചു.

വ്യക്തികളെ കാണാതാവുന്നതും വ്യക്തികള്‍ വിവാഹം കഴിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ്‌ കോടതിയുടെ നിരീക്ഷണം. വ്യക്തികളെ കാണാതാവുമ്പോള്‍ കണ്ടെത്തേണ്ടത്‌ പോലീസിന്റെ ജോലിയാണ്‌. എന്നാല്‍ കല്യാണം കഴിച്ച രണ്ടു പേരേം അന്വേഷിച്ച്‌ നടക്കേണ്ട കാര്യം പോലീസിനില്ലെന്നും ഹൈകോടതി ഓര്‍മ്മിപ്പിച്ചു.

നിയമത്തിനു മുമ്പില്‍ കുറ്റിയാടിയിലെ പെണ്‍കുട്ടിയും ആണ്‍കുട്ടിയും തെറ്റുകാരല്ല. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത രണ്ടുപേരുടെ പേരില്‍ എങ്ങനെയാണ്‌ കേസെടുക്കുകയെന്നും കോടതി ആരാഞ്ഞു. മാത്രവുമല്ല ഇരുവരും കോടതിയില്‍ ഹാജരായി തങ്ങള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

മികച്ച സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കാണാതാവുമ്പോള്‍ പോലീസിനെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി. തിരികെ കൊണ്ടു വരുന്ന പതിവ്‌ കേരളത്തില്‍ വ്യാപകമാണ്‌. ഇതിന്റെ പേരില്‍ പോലീസുകാര്‍ ലക്ഷങ്ങള്‍ കൈമടക്കും വാങ്ങാറുണ്ട്‌. വരനെ കിട്ടിയില്ലെങ്കില്‍ വരന്റെ മാതാപിതാക്കളെ അറസ്റ്റ്‌ ചെയ്യുന്ന സംഭവം വരെ കേരളത്തിലുണ്ടായിട്ടുണ്ട്‌.

കോഴിക്കോട്‌ ഒരു ഗുജറാത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വരന്റെ സഹോദരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. അറസ്റ്റ്‌ ചെയ്യുക മാത്രമല്ല യഥേഷ്‌ടം മര്‍ദ്ദിക്കുകയും ചെയ്‌തു. ഒടുവില്‍ അയാള്‍ വീട്ടിലെത്തി ആത്മഹത്യ ചെയ്‌തു.

പണവും പ്രതാപവുമുണ്ടെങ്കില്‍ പോലീസ്‌ കൂടെ കാണും എന്ന സംഭവത്തിന്റെ ഉദാഹരണമാണ്‌ ഇത്‌.
http://malayalivartha.com/index.php?page=newsDetail&id=9241#sthash.DfmmNyno.dpuf

No comments: