Saturday, August 02, 2014

ഹായ് ആം ശശി

ആസിഫ് അലിയുടെ ഗുണ്ടകള്‍ അറിയുന്നതിന്... HI, i'm Sasi

ഹായ് ആം ടോണി കണ്ട് ശശിയായിപ്പോയ ഒരു പെണ്‍കുട്ടി ഹായ് ആം ശശി എന്ന് ഫേസ്ബുക്കില്‍ എഴുതിയതിന് ആസിഫ് അലി ഫാന്‍സുകാര്‍ പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പട്ടാപ്പകല്‍ പൊതുജനമധ്യത്തില്‍ വെച്ച് അക്രമിച്ചു. അടികൊണ്ട കുട്ടികള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ഇതുവരെയും പ്രതികരിക്കാന്‍ ആസിഫ് അലി തയാറായിട്ടുമില്ല.
പറഞ്ഞുവന്നപ്പോ ഒരു സംശയം മധു മുരളിക്കുണ്ട്. ആ ആസിഫലിക്കും ഫാന്‍സോ. കഷ്ടിച്ച് ഒരു സിനിമ പോലും സ്വന്തം നിലയില്‍ വിജയിപ്പിക്കാന്‍ കഴിയാത്ത ഒരു കൊച്ചു ചെറുക്കനാണ് ഇപ്പറയുന്ന ആസിഫലി. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരിവരെയുള്ള മുഴുവന്‍ ജനതക്കും ടിയാനെ അറിയുമോ എന്ന് പോലും സംശയമാണ്. നമ്മുടെ സീരിയില്‍ താരങ്ങളുടെ പോപ്പുലാരിറ്റിയെങ്കിലുമുണ്ടോ എന്ന് ചോദിച്ചാല്‍ അതുമില്ല. അങ്ങനെയുള്ള ഈപ്പറയുന്ന ആസിഫ് അലിയെന്ന എലിക്കുഞ്ഞിന് എവിടുന്നാണ് പത്തു ഫാന്‍സിനെ തികച്ചു കിട്ടുന്നത്. ഫാന്‍ പോയിട്ട് ഒരു വിശറി പോലും കിട്ടാനുള്ള യോഗ്യത ആസിഫലിക്കില്ല. അപ്പോ പിന്നെ ആരാണ് തിരുവനന്തപുരത്ത് ആസിഫിനായി പിച്ചാത്തിയെടുത്തത്. തീര്‍ച്ചയായും അത് ക്വട്ടേഷന്‍ ഗുണ്ടകള്‍ തന്നെയാവും.
മേല്‍പ്പറഞ്ഞ അടിപിടി സംഭവത്തിന് താനുമായി ബന്ധമില്ല എന്ന് ആസിഫ് പറയുന്നത് വരെ ഉറപ്പിച്ചു വിശ്വസിക്കാം ഇത് ആസിഫ് അലിയുടെ ക്വട്ടേഷന്‍ ഗുണ്ടകളാണെന്ന്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ക്വട്ടേഷന്‍ ഗുണ്ടകളുള്ള ഈ കാലത്ത് എപ്പോഴും കൈവെട്ടാനും കാലുവെട്ടാനും ക്വട്ടേഷന്‍ കിട്ടിയെന്ന് വരില്ല. അപ്പോള്‍ പിന്നെ ഉപജീവനം നടക്കേണ്ട. ഗുണ്ടാപ്പണിയല്ലാതെ മറ്റൊന്നും ഈവക പാര്‍ട്ടികള്‍ക്ക് അറിയാനും വയ്യ. അപ്പോ പിന്നെ തിയറ്ററില്‍ പോയി കൂവുക, ഏത് മണിക്കൂസന്റെ പടത്തിനും കാശുകിട്ടിയാല്‍ കൈയ്യടിക്കുക, പടം കൊള്ളില്ലെന്ന് പറയുന്നവന്റെ അപ്പനും അമ്മക്കും വിളിക്കുക, ഇടിക്കുക തുടങ്ങിയ ചില്ലറ കേസുകളും ക്വട്ടേഷന്‍ ഗ്രൂപ്പുകള്‍ ഏറ്റെടുത്ത് നടത്തി തുടങ്ങി എന്നതിന്റെ തെളിവാണ് ആസിഫലി സംഭവം  എന്ന് പറയാതെ വയ്യ.
പക്ഷെ മധുമുരളിയുടെ പ്രശ്‌നം ഇതൊന്നുമില്ല. ആസിഫ് അലിയുടെ ഒന്നു രണ്ടു സിനിമകള്‍ കണ്ടുപോയി എന്ന ക്രിമിനല്‍ കുറ്റം മധുമുരളിയും ചെയ്തിട്ടുണ്ട്. രണ്ടു ഡലയോഗ് പറയുമ്പോള്‍ നാലു തവണ അണയ്ക്കുന്ന ദുര്‍ബലജീവിയാണ് ഈപ്പറയുന്ന ആസിഫലി. ക്വട്ടേഷന്‍ ഗ്രൂപ്പുകാര്‍ ദയവ് ചെയ്ത് വല്ല  കറുത്ത മുട്ടനാടിന്റെ ചോര പോലെയുള്ള ഒറ്റമൂലിയും കൊടുത്ത് തങ്ങളുടെ തലവനെ ഒന്ന് മിനുക്കിയെടുക്കുന്നത് നന്നാവും. കുറഞ്ഞ പക്ഷം പെണ്‍പിള്ളാരുടെ വീട്ടുകാരുടെ കൈയ്യില്‍ നിന്ന് അടി കിട്ടുമ്പോള്‍ ഓടാനെങ്കിലും അതുപകരിക്കും.
ഇനി ഹായ് ആം ശശി, സോറി ഹായ് ആം ടോണി എന്ന സിനിമയെക്കുറിച്ച് രണ്ടു വാക്ക്. സിദ്ധിഖ് ലാലുമാരിലെ ലാലിന്റെ മകനായ ജൂനിയര്‍ ലാലാണ് ഈ സിനിമയുടെ സംവിധായകന്‍. ഇപ്പറഞ്ഞ ജൂണിയറിന്റെ ആദ്യ സിനിമയായ ഹണിബീ വൃത്തികേടുകളുടെ കൂമ്പാരം തന്നെയായിരുന്നു. ഇത്തവണ വിവരക്കേടുകളുടെ കുമ്പാരമുണ്ടാക്കാനാണ് ജൂണിയര്‍ ശ്രമിച്ചത്. സിനിമയെടുക്കുന്നതിന് മുമ്പ് മിനിമം ഒന്നോ രണ്ടോ സിനിമകളെങ്കിലും കുറഞ്ഞത് സ്വന്തം അച്ഛന്റെ സിനിമകളെങ്കിലും ഒന്ന് കാണുന്നത് ജൂണിയര്‍ ലാലിന് നന്നായിരിക്കും. മറ്റൊന്നിനുമല്ല, സിനിമ എന്താണെന്ന് മനസിലാക്കാന്‍ ഇത് ഉപകരിക്കും.
ആസിഫലിയും മിയയും സിനിമയിലെ നായകനും നായികയുമാണ്. (ഒറിജിനല്‍ പേര്‍ ഓര്‍മ്മയില്ല. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ തലക്ക് ബോധമില്ലായിരുന്നു). ഇവര്‍ രണ്ടുപേരും പണി തീരാത്ത ഒരുഫ്‌ളാറ്റ് കെട്ടിടത്തിലെ ഫുള്‍ ഫര്‍ണിഷ്ഡ് ഫ്‌ളാറ്റില്‍ താമസമാക്കുന്നു. പിന്നെ അവിടേക്ക് ഒരു ടോണി വരും. പിന്നെ ഇടിയോട് ഇടിയും ചോദ്യം ചോദിക്കലുമൊക്കെയാണ്. സിനിമ കണ്ട് കണ്ട് ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ ഭ്രാന്തന്‍മാരാകും. ഭ്രാന്ത് വരാതിരിക്കാന്‍ പിന്നീട് പ്രേക്ഷകരാരും ടോണിയുള്ള തിയറ്ററുകളുടെ വഴിയേ പോയതേയില്ല.
ഇനി സിനിമയില്‍ ടോണി ചോദിക്കുന്നത് പോലെ ഒരു ചോദ്യം മധുമുരളി ജൂണിയറിനോടും ആസിഫ് അലിയുടോയും പുള്ളിയുടെ ക്വട്ടേഷന്‍ പണിക്കാരോടും ചോദിക്കാം. ചോദ്യം നമ്പര്‍ വണ്‍- നിങ്ങള്‍ക്കൊക്കെ ഈ പണി നിര്‍ത്തിക്കൂടേ. അതായത് സിനിമാ പിടുത്തവും ക്വട്ടേഷന്‍ പണിയും. നിങ്ങളുടെ കാര്യത്തില്‍ രണ്ടും ക്രിമിനല്‍ പരിപാടികളാണ്. ഉത്തരം തരണം എന്ന് നിര്‍ബന്ധമില്ല. വെറുതെയൊന്ന് ചോദിച്ചന്നെയുള്ളു.
റേറ്റിംഗ് - റേറ്റിംഗ് എന്ന വാക്കു തന്നെ ഹായ് ആം ടോണിയുടെ കാര്യത്തില്‍ മധുമുരളി പിന്‍വലിച്ചിരിക്കുന്നു. ഈ ബോറന്‍ വസ്തുവിന് കൊടുക്കേണ്ടത് ചാണകവെള്ളം മുക്കിയ ചൂലിനുള്ള അടിയാണ്. ഇത്രയും പറഞ്ഞതുകൊണ്ട് മധുമുരളിയെ പഞ്ഞിക്കിടാന്‍ ആസിഫ് അലി ക്വട്ടേഷന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ടെങ്കില്‍ ഞാന്‍ ഒരു കാര്യം പറയാം. ഞാന്‍ തലൈവന്‍ ഫാനാണ്. തലൈവന്‍ എന്നാല്‍ സാക്ഷാല്‍ തലൈവന്‍ രജനികാന്ത്. തലൈവന്‍ ഫാന്‍സിനോട് കളിച്ചാല്‍ പഴയ അനിസ്‌പ്രേയുടെ പരസ്യം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. 'പൊടിപോലുമില്ല കണ്ടുപിടിക്കാന്‍'.

ടാക്കീസ്/ മധു മുരളി
Saturday August 02, 2014
http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=15543&r_id=xCTqr&Itemid=259

No comments: